ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ലോക്ഭവനിലെത്തി അദ്ദേഹം ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഗവർണർ താവർ ചന്ദ് ഗഹ്ലോത് നിലവിൽ കുടുംബപരമായ ആവശ്യങ്ങൾക്കായി മധ്യപ്രദേശിലായതിനാൽ അദ്ദേഹം മടങ്ങിയെത്തിയ ശേഷം രാജി ഔദ്യോഗികമായി സ്വീകരിക്കും. വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിൽ നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് താൻ സ്ഥാനമൊഴിയുന്ന കാര്യം സിദ്ധരാമയ്യ മന്ത്രിമാരെ അറിയിച്ചത്. സിദ്ധരാമയ്യ ഉടൻതന്നെ ഡൽഹിയിലെത്തി പാർട്ടി നേതൃത്വത്തെ കാണും. സിദ്ധരാമയ്യ രാജിവെച്ചതോടെ വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരുമെന്നറിയുന്നു. ഇതിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നിയമസഭാകക്ഷിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കാനാണ് സാധ്യത. സിദ്ധരാമയ്യ തന്നെയാണ് ശിവകുമാറിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. നേതൃമാറ്റ വാർത്തകൾ പുറത്തുവന്നതോടെ ശിവകുമാറിന്റെ അനുയായികൾ മധുരം വിതരണംചെയ്ത് ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

രാജിവെയ്ക്കുന്നതിന് മുന്നോടിയായി സിദ്ധരാമയ്യ അടുപ്പമുള്ള ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളിലേക്ക് മാറ്റുകയും തന്റെ അനുയായികൾക്ക് പുതിയ മന്ത്രിസഭയിൽ ഇടം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം സിദ്ധരാമയ്യ ഡൽഹിയിലേക്ക് തിരിക്കും. അവിടെവെച്ച് രാഹുൽ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തിന് രാജ്യസഭാ സീറ്റും ദേശീയ തലത്തിൽ വലിയ പദവിയും പാർട്ടി വാഗ്ദാനം ചെയ്തിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ പുതിയ മന്ത്രിസഭയിൽ അംഗമായേക്കുമെന്ന് സൂചനകളുണ്ട്.
