തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായകമായ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ലഭിച്ചു. സ്വർണം പൂശുന്നതിനായി പുറത്തേക്ക് കൊണ്ടുപോയ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ജംഷഡ്പുരിലെ നാഷനൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ (NML) നടത്തിയ പരിശോധനാ ഫലങ്ങളിലാണ് ഈ കണ്ടെത്തൽ. ദ്വാരപാലക ശിൽപ്പപാളികളും കട്ടിളപ്പാളികളും ഉൾപ്പെടെ 36 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

എക്‌സ്-റേ ഫ്ലൂറസൻസ് സ്പെക്ട്രോസ്കോപി, ഇൻഡക്റ്റീവ്‌ലി കപ്പിൾഡ് പ്ലാസ്മ മാസ് സ്‌പെക്ട്രോമെട്രി, ഒപ്റ്റിക്കൽ എമിഷൻ സ്‌പെക്ട്രോസ്കോപി തുടങ്ങിയ അത്യാധുനിക ശാസ്ത്രീയ പരിശോധനാ രീതികളാണ് ലബോറട്ടറിയിൽ ഉപയോഗിച്ചത്. പരിശോധനാ ഫലങ്ങൾ ലഭിച്ചതിനെ തുടർന്ന് തുടർനടപടികൾ സ്വീകരിക്കാമെന്ന് എസ്‌ഐടി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ റിപ്പോർട്ട് എസ്‌ഐടി ഹൈക്കോടതിയിൽ സമർപ്പിക്കും. കേസിൽ കുറ്റപത്രങ്ങൾ ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
