ബുനിയ: കോംഗോയിൽ അതിവേഗം പടരുന്ന എബോള വൈറസ് വ്യാപനത്തിൽ സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണം 282 ആയി. രാജ്യത്തിന്റെ കിഴക്കൻ മേഖലയായ ഇറ്റൂരി പ്രവിശ്യയിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 1,000-ലധികം സംശയാസ്പദ കേസുകളും നിലവിലുണ്ട്. നിലവിലെ വ്യാപനത്തിന് കാരണമായ ബുണ്ടിബുഗ്യോ ഇനത്തിലുള്ള എബോള വൈറസിന് ഇതുവരെ അംഗീകൃത വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല.
രോഗബാധിതരെ നേരത്തെ കണ്ടെത്തുക, ഐസൊലേറ്റ് ചെയ്യുക, സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുക, സുരക്ഷിതമായി മൃതദേഹങ്ങൾ സംസ്കരിക്കുക എന്നിവയാണ് രോഗവ്യാപനം തടയുന്നതിനുള്ള മാർഗങ്ങൾ. അയൽരാജ്യമായ ഉഗാണ്ടയിലും ഒമ്പത് എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗവ്യാപനം തടയാൻ അതിർത്തി നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

മുൻപുണ്ടായ ഒരു രോഗവ്യാപനത്തിലും ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് എംഎസ്എഫ് ഡെപ്യൂട്ടി ഡയറക്ടർ ഡോ അലൻ ഗോൺസാലസ് മുന്നറിയിപ്പ് നൽകി. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടന (WHO) മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് രോഗബാധ ഏറ്റവും രൂക്ഷമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരി സന്ദർശിച്ചു. രോഗബാധയുടെ യഥാർത്ഥ വ്യാപ്തിയോ തീവ്രതയോ എത്രയെന്ന് വ്യക്തമല്ലെന്നും നൂറുകണക്കിന് സാമ്പിളുകൾ ഇനിയും പരിശോധിക്കാനുണ്ടെന്നും വ്യക്തമാക്കി.
