ഒട്ടാവ: കാനഡയിൽ വർധിച്ചുവരുന്ന ജൂതവിരോധവും വിദ്വേഷ സംഭവങ്ങളും തടയുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികൾ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് വിശദീകരിക്കും. ടൊറന്റോയിലാണ് അദ്ദേഹം ഔദ്യോഗിക പ്രസംഗം നടത്തുക. ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും വിദ്വേഷ സംഭവങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടികൾ പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ മാസം ടൊറന്റോയിൽ ജൂത സമൂഹത്തിലെ മൂന്ന് പേരെ ലക്ഷ്യമാക്കി ആക്രമണശ്രമം നടന്നതായി പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു.
ജൂത സംഘടനയായ ബ്‌നായ് ബ്രിത് (B’nai Brith) പറയുന്നതനുസരിച്ച്, 2025-ൽ കാനഡയിൽ ജൂതവിരുദ്ധ സംഭവങ്ങൾ 6,800-ലധികം ആയി ഉയർന്നു.2022-നെ അപേക്ഷിച്ച് നോക്കുമ്പോൾ ഇതിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ ആക്രമണവും തുടർന്ന് ഗാസയിൽ ഉണ്ടായ യുദ്ധവും ലോകമെമ്പാടും സംഘർഷം വർധിപ്പിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കാനഡയിലും വിദ്വേഷ സംഭവങ്ങൾ ഉയർന്നുവെന്നാണ് വിലയിരുത്തൽ.

സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ പ്രകാരം, കാനഡയിൽ ഏറ്റവും കൂടുതൽ വിദ്വേഷ ആക്രമണങ്ങൾ നേരിടുന്ന ന്യൂനപക്ഷ മതവിഭാഗം ജൂതന്മാരാണ്. അതേസമയം സർക്കാർ വിദ്വേഷ പ്രചാരണം, തീവ്രവാദ സ്വാധീനം എന്നിവയെ നേരിടാൻ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ജൂത സംഘടനകൾ ആവശ്യപ്പെട്ടു.
