ന്യൂയോർക്ക്: ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും എൽ നിനോ പ്രതിഭാസം രൂപപ്പെടാനൊരുങ്ങുന്നതായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ (WMO) മുന്നറിയിപ്പ് നൽകി. ഈ വർഷം തന്നെ എൽ നിനോ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അതിന്റെ ഫലമായി ആഗോള താപനില ഉയരുകയും വിവിധ രാജ്യങ്ങളിൽ അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ ശക്തമാകുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ.
മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനില അസാധാരണമായി ഉയരുന്നതാണ് എൽ നിനോ പ്രതിഭാസത്തിന് കാരണം. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴ, കാറ്റ്, താപനില തുടങ്ങിയ കാലാവസ്ഥാ ഘടകങ്ങളെ ഗണ്യമായി സ്വാധീനിക്കും.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ, മൺസൂൺ മഴയുടെ അളവ് കുറയാനും ചില മേഖലകളിൽ വരൾച്ച രൂക്ഷമാകാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കേരളത്തിലും സാധാരണയേക്കാൾ കുറഞ്ഞ മഴ ലഭിക്കാനുള്ള സാഹചര്യം രൂപപ്പെടാമെന്ന ആശങ്ക കാലാവസ്ഥാ നിരീക്ഷകർ പങ്കുവയ്ക്കുന്നു. എന്നാൽ അന്തിമ പ്രവചനങ്ങൾ വരും മാസങ്ങളിലെ കാലാവസ്ഥാ സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കും.

എൽ നിനോയുടെ സ്വാധീനഫലമായി ചില പ്രദേശങ്ങളിൽ കടുത്ത വരൾച്ച അനുഭവപ്പെടുമ്പോൾ മറ്റുചില മേഖലകളിൽ അപ്രതീക്ഷിതമായ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. പസഫിക് മേഖലയിൽ ശക്തമായ ചുഴലിക്കാറ്റുകൾ രൂപപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ എൽ നിനോയുടെ ആഘാതം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും ശാസ്ത്രലോകം പങ്കുവയ്ക്കുന്നു. ലോകം ഇതിനകം തന്നെ ഉയർന്ന താപനിലയും അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളും നേരിടുന്ന സാഹചര്യത്തിൽ പുതിയ എൽ നിനോ പ്രതിഭാസം കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. വരാനിരിക്കുന്ന മാസങ്ങളിൽ ജലസംരക്ഷണം, കാർഷിക മേഖലയുടെ മുൻകരുതലുകൾ, ദുരന്തനിവാരണ സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളിൽ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.
