തായ്‌പേ: തെക്കന്‍ തായ്‌വാനിൽ സൈനിക പരിശീലനത്തിനിടെയുണ്ടായ വിമാനാപകടത്തില്‍ രണ്ട് വ്യോമസേന പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച (ജൂണ്‍ 2) രാവിലെ കാവോസിയുങ്ങിലെ ഗാങ്ഷാന്‍ വ്യോമതാവളത്തിന് സമീപമാണ് രാജ്യാന്തര സമൂഹത്തെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. എഞ്ചിന്‍ തകരാര്‍ കൃത്രിമമായി സൃഷ്ടിച്ചുള്ള (സിമുലേറ്റഡ് എഞ്ചിന്‍ പരാജയം) പരിശീലന പ്രകടനത്തിനിടെ തായ്വാന്‍ വ്യോമസേനയുടെ ടി-34 (T-34) പരിശീലന വിമാനം തകര്‍ന്നുവീഴുകയായിരുന്നു. സംഭവത്തില്‍ തായ്‌വാൻ വ്യോമസേന അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
തായ്‌വാൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ചൊവ്വാഴ്ച രാവിലെ 8:08-നാണ് അപകടമുണ്ടായത്. ഗാങ്ഷാന്‍ എയര്‍ ബേസിലെ റണ്‍വേയുടെ വടക്കേ അറ്റത്താണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ലു, ഗുവോ എന്നീ രണ്ട് വ്യോമസേന ലെഫ്റ്റനന്റ് കേണല്‍മാരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍പ്പെട്ട രണ്ട് പൈലറ്റുമാരും രണ്ടായിരത്തിലധികം മണിക്കൂര്‍ വിമാനം പറത്തി പരിചയസമ്പന്നരായ ഇന്‍സ്ട്രക്ടര്‍മാരായിരുന്നു. തായ്‌വാൻ പ്രസിഡന്റ് വില്യം ലായ് ചിങ്-ടെ പൈലറ്റുമാരുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ ത്യാഗത്തെ അനുസ്മരിക്കുകയും ചെയ്തു.

അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായി വ്യോമസേന പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണോ അതോ മറ്റ് ബാഹ്യഘടകങ്ങളാണോ അപകടത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 1985 മുതല്‍ തായ്വാന്‍ വ്യോമസേനയുടെ പ്രാഥമിക പരിശീലനത്തിനായി ഉപയോഗിക്കുന്ന യുഎസ് നിര്‍മ്മിത ടി-34 വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ചും പഴക്കത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ഈ അപകടം വീണ്ടും വഴിവെച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
തായ്‌വാൻ സൈന്യത്തെ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു വ്യോമയാന ദുരന്തമാണിത്. ഈ വര്‍ഷം ജനുവരി 6-ന് പതിവ് രാത്രി പരിശീലന ജോലിക്കിടെ തായ്വാന്റെ കിഴക്കന്‍ തീരത്തുനിന്നും ഒരു എഫ്-16വി (F-16V) യുദ്ധവിമാനം കടലില്‍ തകര്‍ന്നുവീണിരുന്നു. പറന്നുയര്‍ന്ന് 70 മിനിറ്റിനകം അപ്രത്യക്ഷമായ ഈ സിംഗിള്‍ സീറ്റ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പിന്നീട് കണ്ടെത്തിയെങ്കിലും കടലിലേക്ക് തെറിച്ചുവീണ പൈലറ്റിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടുമൊരു വ്യോമ ദുരന്തം തായ്‌വാനെ പിടിച്ചുകുലുക്കിയിരിക്കുന്നത്.
