കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ കടുത്ത നയതന്ത്ര നടപടിയുമായി കുവൈറ്റ്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് കുവൈറ്റ് സർക്കാർ ഉത്തരവിട്ടു.
ആക്രമണത്തെ ശക്തമായി അപലപിച്ച ജി.സി.സി കുവൈറ്റിനൊപ്പമാണെന്ന് വ്യക്തമാക്കി. ഇറാനുമായുള്ള നയതന്ത്ര ബന്ധത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യതയും റിപ്പോർട്ടുകളിലുണ്ട്.
ഇതിനിടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 63 പേർക്ക് പരുക്കേറ്റതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റവർക്കായി അടിയന്തര ശസ്ത്രക്രിയകളും നടത്തിയതായി അധികൃതർ വ്യക്തമാക്കി. പരുക്കേറ്റവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സൂചനയുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തെ തുടർന്ന് വിമാന സർവീസുകൾക്ക് തടസ്സം നേരിട്ടു. ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്നതിനിടെ അമേരിക്ക–ഇറാൻ സംഘർഷം കൂടുതൽ വ്യാപിക്കുമെന്ന ആശങ്കയും ശക്തമാകുകയാണ്.
