കാൽഗറി: ആൽബർട്ടയിലെ കൊണോട്ട് പാർക്കിലെ വെടിവെപ്പിൽ ഒരാൾ കസ്റ്റഡിയിൽ. വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ 30കാരൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.
സംഭവത്തിന് പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇവർക്ക് സംഭവവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചു. നിലവിൽ ഒരാളെ പ്രതിയെന്ന നിലയിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

പൊതുജനങ്ങൾ സുരക്ഷിതരായി സമയം ചെലവഴിക്കേണ്ട ഒരു പൊതുസ്ഥലത്ത് ഇത്തരമൊരു ആക്രമണം നടന്നത് അതീവ ഗൗരവകരമാണെന്ന് കാൽഗറി പൊലീസ് വ്യക്തമാക്കി. പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉറപ്പുനൽകി. വെടിവയ്പിന്റെ കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് വിവരമുള്ളവർ പൊലീസുമായി ബന്ധപ്പെടുകയോ രഹസ്യമായി വിവരം കൈമാറുകയോ ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.
