Sunday, June 7, 2026

അമേരിക്കയില്‍ പീത്‌സ ഡെലിവറിക്കെത്തിയ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു; വ്യാജ ഓര്‍ഡര്‍ നല്‍കിയുള്ള കെണിയെന്ന് കുടുംബം

ഫിലാഡല്‍ഫിയ: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ പിസ്സ ഡെലിവറിക്കിടെ തെലങ്കാന സ്വദേശിയായ ഇന്ത്യന്‍ യുവാവ് വെടിയേറ്റു മരിച്ചു. തെലങ്കാനയിലെ മേഡ്ചല്‍-മല്‍ക്കജ്ഗിരി ജില്ലയിലുള്ള ഗുണ്ട്‌ലപോച്ചംപള്ളി സ്വദേശി അന്‍ഷുല്‍ കുഞ്ച (28) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ഓടെ നോര്‍ത്ത് ഫിലാഡല്‍ഫിയയിലെ ഒരു ഭവനസമുച്ചയത്തിലായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. വ്യാജ ഓര്‍ഡര്‍ നല്‍കി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി അന്‍ഷുലിനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. അമേരിക്കയിലെ പ്രമുഖ കമ്പനിയില്‍ മുഴുവന്‍ സമയ ജീവനക്കാരനായ അന്‍ഷുല്‍, വാരാന്ത്യങ്ങളില്‍ പാര്‍ട്ട് ടൈം ആയി പീത്സ ഡെലിവറി ജോലിയും ചെയ്തുവരികയായിരുന്നു.

ഓര്‍ഡര്‍ നല്‍കിയിരുന്ന വിലാസത്തിലുള്ള വീട്ടില്‍ ആരും താമസിച്ചിരുന്നില്ലെന്ന് ഫിലാഡല്‍ഫിയ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അന്‍ഷുല്‍ കൊണ്ടുവന്ന പീത്സയും ബാഗും സംഭവസ്ഥലത്തുനിന്നുതന്നെ കണ്ടെടുത്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കറുത്ത വസ്ത്രം ധരിച്ച രണ്ട് പേര്‍ അന്‍ഷുലിനെ പിന്തുടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വളരെ അടുത്തുനിന്നാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. തലയ്ക്ക് ഗുരുതരമായി വെടിയേറ്റ യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു.

മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര സഹായം അവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. സംഭവത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തിയ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, അന്‍ഷുലിന്റെ കുടുംബവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!