വയനാട്: വയനാട് കോളിയാടി മേഖലയിൽ ഷിഗെല്ല രോഗവ്യാപനം തുടരുന്നതായി ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങളുമായി കൂടുതൽ പേർ ആശുപത്രികളിൽ ചികിത്സ തേടി. ഇതുവരെ മൂന്ന് കുട്ടികളിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. സ്കൂളിലെ കുട്ടികളുടെ സമ്പർക്കം വഴി രോഗലക്ഷണങ്ങൾ കണ്ടവരുടെ എണ്ണം 18 ആയി. അവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മുൻപ് അയച്ച സാമ്പിളുകളുടെ ഫലങ്ങൾ ഉടൻ ലഭിക്കുമെന്നാണ് വിവരം. നിലവിൽ രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 58 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്.

കോളിയാടി മാർ ബസേലിയോസ് സ്കൂളിലാണ് പ്രധാനമായും രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇവിടെ പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ കിണറുകൾ ക്ലോറിനേഷൻ ചെയ്യുകയും സ്കൂളിലെ കുടിവെള്ള സ്രോതസ്സുകൾ വീണ്ടും പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.രോഗത്തിന്റെ ഉറവിടം കണ്ടെത്താനും വ്യാപനം നിയന്ത്രിക്കാനും ആരോഗ്യവകുപ്പ് പ്രത്യേക സംഘം രൂപീകരിച്ച് പ്രവർത്തനം തുടരുകയാണ്.
