ഡൽഹി: ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി കാനഡയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാനുള്ള സാധ്യതകൾ ഇന്ത്യ പരിശോധിക്കുന്നതായി റിപ്പോർട്ട്. ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ്ജ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നതായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് പട്നായിക് അറിയിച്ചു.
കാൽഗറിയിൽ നടന്ന ഗ്ലോബൽ എനർജി ഷോയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കാനഡയിൽ ഉൽപ്പാദിപ്പിക്കുന്ന ‘ഹെവി ക്രൂഡ്’ സംസ്കരിക്കാൻ ശേഷിയുള്ള ആധുനിക റിഫൈനറികൾ ഇന്ത്യയിലുണ്ടെന്നും അതിനാൽ ഇറക്കുമതി സാധ്യതകൾ പ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോള എണ്ണവിലയിലെ മാറ്റങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ച് ഇന്ധന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. നിലവിൽ പശ്ചിമേഷ്യ, റഷ്യ, അമേരിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ മേഖലകളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്.

അതേസമയം, കാനഡയിലെ റെഗുലേറ്ററി സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ആഗോള നിക്ഷേപകർക്കിടയിൽ നിലനിൽക്കുന്ന ചില ആശങ്കകൾ ഈ സഹകരണത്തെ ബാധിച്ചേക്കാമെന്നും ദിനേഷ് പട്നായിക് സൂചിപ്പിച്ചു.
ലോകത്തെ പ്രധാന ക്രൂഡ് ഓയിൽ, പ്രകൃതിവാതക ഉൽപ്പാദക രാജ്യങ്ങളിൽ ഒന്നായ കാനഡ നിലവിൽ തന്റെ എണ്ണ കയറ്റുമതിയുടെ വലിയ പങ്ക് അമേരിക്കയിലേക്കാണ് അയക്കുന്നത്. എന്നാൽ ഏഷ്യൻ വിപണികളിലേക്കും കയറ്റുമതി വ്യാപിപ്പിക്കാനുള്ള താൽപര്യം കാനഡയും പ്രകടിപ്പിക്കുന്നുണ്ട്.
