ടൊറന്റോ: കാനഡയിൽ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടുന്ന മുങ്ങിമരണ സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുന്നറിയിപ്പുമായി
ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ്. കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ തടാകങ്ങൾ, നദികൾ, ബീച്ചുകൾ എന്നിവ സന്ദർശിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി കോൺസുലേറ്റ്.
സമീപകാലത്ത് ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളും മുങ്ങിമരണങ്ങളും വർധിച്ചുവരുന്നതായാണ് കോൺസുലേറ്റിന്റെ വിലയിരുത്തൽ. അതിനാൽ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പരിചയമില്ലാത്തതോ അപകടസാധ്യതയുള്ളതോ ആയ ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കോൺസുലേറ്റ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

ലൈഫ് ജാക്കറ്റ് നിർബന്ധമാക്കിയ സ്ഥലങ്ങളിൽ അത് ധരിക്കണം. വേനൽക്കാലത്ത് വിനോദസഞ്ചാരത്തിനും വിശ്രമത്തിനുമായി ജലാശയങ്ങൾ സന്ദർശിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇന്ത്യൻ പൗരന്മാരുടെയും പ്രത്യേകിച്ച് അന്തർദേശീയ വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ പൊതുതാൽപര്യ അറിയിപ്പ് പുറത്തിറക്കിയതെന്ന് കോൺസുലേറ്റ് വ്യക്തമാക്കി.
