Thursday, June 11, 2026

‘ഇന്ന് രാത്രി ഇറാന് മേല്‍ ശക്തമായ ആക്രമണം നടത്തും ‘; ഖാര്‍ഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നല്‍കി ട്രംപ്

വാഷിങ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ യുദ്ധസാഹചര്യം അങ്ങേയറ്റം വഷളാക്കിക്കൊണ്ട് ഇറാനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇന്നു രാത്രി തന്നെ ഇറാന് മേല്‍ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇറാന്റെ നാവികസേന, വ്യോമസേന, റഡാര്‍ സംവിധാനങ്ങള്‍ എന്നിവ പൂര്‍ണ്ണമായി തകര്‍ക്കുമെന്നും, പ്രധാന ഊര്‍ജ കേന്ദ്രങ്ങളും എണ്ണ ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്ന ഖാര്‍ഗ് ദ്വീപും ആക്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ (Truth Social) ട്രംപ് ഈ കടുത്ത നിലപാട് പ്രഖ്യാപിച്ചത്. വെനിസ്വേലയിലേതിന് സമാനമായി ഇറാന്റെ എണ്ണ, വാതക വിപണികളുടെ പൂര്‍ണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ ഇറാന്റെ തന്ത്രപ്രധാനമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

പശ്ചിമേഷ്യയില്‍ സമാധാന സാധ്യതകള്‍ പൂര്‍ണ്ണമായി മങ്ങുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് ഇറാനെതിരെ അമേരിക്ക നേരിട്ടുള്ള സൈനിക നടപടികളിലേക്ക് കടന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇറാന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണം നടത്തുന്നത്. ഇറാന്റെ വിഖ്യാതമായ സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡിലെ (South Pars Gas Field) പെട്രോകെമിക്കല്‍ പ്ലാന്റിന് നേരെയായിരുന്നു അമേരിക്കയുടെ പുതിയ ആക്രമണം. തങ്ങളുടെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ത്തതിന് പകരമായാണ് ഈ നടപടിയെന്ന് വ്യക്തമാക്കിയ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ആവശ്യമെങ്കില്‍ ബോംബുകള്‍ ഉപയോഗിച്ചായിരിക്കും തങ്ങള്‍ ഇനി ചര്‍ച്ചകള്‍ നടത്തുകയെന്ന കടുത്ത മുന്നറിയിപ്പും നല്‍കി.

സമാധാന കരാറിലെത്താനുള്ള നയതന്ത്ര ചര്‍ച്ചകളില്‍ യാതൊരു പുരോഗതിയുമില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന് ട്രംപ് തൊട്ടുമുമ്പത്തെ ദിവസവും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബലപ്രയോഗത്തിലൂടെയോ ഭീഷണിയിലൂടെയോ ഒരു കരാറിലെത്താന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്ന് യുഎന്നിലെ ഇറാന്‍ അംബാസഡര്‍ അമീര്‍ സയീദ് ഇറവാനി ശക്തമായി തിരിച്ചടിച്ചു. അതിനിടെ, അമേരിക്കന്‍ വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് (Strait of Hormuz) തങ്ങള്‍ വീണ്ടും അടച്ചതായി ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു. ഈ കടലിടുക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ച രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെടുകയും ചെയ്തു. അമേരിക്കയുടെ കടുത്ത ഭീഷണികള്‍ക്കും വെല്ലുവിളികള്‍ക്കും എതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!