മസ്കറ്റ്: ഒമാനിൽ വേനൽക്കാല ചൂട് രൂക്ഷമാകുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നു. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് അൽ വുസ്ത ഗവർണറേറ്റിലെ ഫഹൂദ് പ്രദേശത്താണ്. ഇവിടെ 49.1 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും കടുത്ത വേനൽ സാഹചര്യമാണ് അനുഭവപ്പെടുന്നത്. മിക്ക പ്രദേശങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലായാണ് രേഖപ്പെടുത്തുന്നത്. വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഹംറ അൽ ദുറൂഇലിൽ 48.5 ഡിഗ്രി സെൽഷ്യസും, ഉമ്മുൽ സമായീമിൽ 48.4 ഡിഗ്രി സെൽഷ്യസും, അൽ മുദൈബിയിൽ 48.0 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ദിമ വത്വാഈനിൽ 47.5 ഡിഗ്രി സെൽഷ്യസ്, ഇബ്രിയിൽ 47.4 ഡിഗ്രി സെൽഷ്യസ്, മുഖ്ഷിൻ-നിസ്വ മേഖലയിൽ 47.1 ഡിഗ്രി സെൽഷ്യസ്, അൽ റുസ്താഖിൽ 47.0 ഡിഗ്രി സെൽഷ്യസ്, അൽ സുനൈന-ഹൈമയിൽ 46.9 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയും ഉയർന്ന താപനില അനുഭവപ്പെട്ടു.
വരും ദിവസങ്ങളിലും ചൂട് ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ അധികൃതരുടെ മുന്നറിയിപ്പ്. അതിനാൽ ഉച്ചസമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും, നിർജ്ജലീകരണം തടയുന്നതിനായി ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ-കാലാവസ്ഥാ വകുപ്പുകൾ പൊതുജനങ്ങൾക്ക് നിർദേശം നൽകി.
