ഓട്ടവ: കാനഡയിലെ ക്രിമിനൽ നീതിന്യായ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ‘ബിൽ സി-14’ (Bail and Sentencing Reform Act) പാസായി. ജൂൺ 15-ന് റോയൽ അസെന്റ് ലഭിച്ച ഈ നിയമം 2026 ജൂലൈ 15 മുതൽ പൂർണ്ണമായി പ്രാബല്യത്തിൽ വരും.കുറ്റകൃത്യങ്ങൾ കുറയ്ക്കുകയും പൊതുജന സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്. ഫെഡറൽ സർക്കാർ അവതരിപ്പിച്ച ഈ നിയമം കാനഡയുടെ ക്രിമിനൽ നിയമ സംവിധാനത്തിൽ പ്രധാനപ്പെട്ട നയമാറ്റമായി വിലയിരുത്തപ്പെടുന്നു.
പുതിയ നിയമപ്രകാരം ജാമ്യം ലഭിക്കുന്ന പ്രക്രിയ കൂടുതൽ കടുപ്പമേറിയതാകും. അക്രമാസക്തരായ കുറ്റവാളികൾക്കും ആവർത്തിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും ജാമ്യം ലഭിക്കാൻ ‘റിവേഴ്സ് ഓണസ്’ സംവിധാനം കൊണ്ടുവരുന്നു. ഇതോടെ, മുമ്പ് പ്രോസിക്യൂഷൻ ജാമ്യം നിഷേധിക്കാനുള്ള കാരണങ്ങൾ തെളിയിക്കേണ്ടിയിരുന്ന സ്ഥാനത്ത്, ഇനി പ്രതികൾ തന്നെ ജാമ്യം അനുവദിക്കണമെന്ന് കോടതിയിൽ തെളിയിക്കേണ്ടതായി വരും.

ശിക്ഷാ നിയമങ്ങളിലും വലിയ മാറ്റങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മോഷണം, വീട് കയറിയുള്ള ആക്രമണം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ആവർത്തനപരമായ കുറ്റവാളികൾക്ക് കൂടുതൽ കടുത്ത ശിക്ഷകൾ ലഭിക്കും. ചില കേസുകളിൽ തുടർച്ചയായ ശിക നിർബന്ധമാക്കും.
ലൈംഗിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികൾക്ക് ‘ഹൗസ് അറസ്റ്റ്’ അനുവദിക്കില്ലെന്നത് പ്രധാന മാറ്റങ്ങളിൽ ഒന്നാണ്. അതേസമയം ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന യുവ കുറ്റവാളികളുടെ വിവരങ്ങൾ പൊതുസുരക്ഷ പരിഗണിച്ച് പുറത്തുവിടാൻ പൊലീസിന് അധികാരം ലഭിക്കും.
കൂടാതെ, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കാനഡയിലെ കുടിയേറ്റ പദവിയേയും ഈ നിയമം ബാധിക്കാൻ സാധ്യതയുണ്ട്. കടുത്ത ശിക്ഷകൾ ലഭിക്കുന്നത് പലർക്കും നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് നയിച്ചേക്കാം.
പുതിയ നിയമം നടപ്പിലാക്കുന്നതിനായി ഫെഡറൽ സർക്കാർ പ്രവിശ്യകൾക്ക് സാമ്പത്തിക സഹായം നൽകും. ജുഡീഷ്യറിയും പൊലീസ് സംവിധാനവും പുതിയ വ്യവസ്ഥകൾക്ക് അനുസരിച്ച് ക്രമീകരിക്കാൻ 30 ദിവസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്.
