തിരുവനന്തപുരം: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റ് ആസൂത്രണമില്ലാത്തതാണെന്നും ക്ഷേമാശ്വാസ നടപടികളെ പൂർണമായും അവഗണിച്ചെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബജറ്റിൽ ഭാവി കേരളത്തിനുള്ള വ്യക്തമായ രൂപരേഖ ഇല്ലെന്നും വിമർശനം.മിഷൻ സമുദ്ര പദ്ധതിയിലൂടെ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കിഫ്ബിയുടെയും ലൈഫ് മിഷന്റെയും പ്രവർത്തനങ്ങളെ ബാധിക്കുന്ന നയങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ധവളപത്രം സർക്കാർ വികസന പ്രവർത്തനങ്ങളിൽ നിന്ന് പിൻവാങ്ങുന്നതിനുള്ള മുൻകൂർ ജാമ്യമാണെന്ന് വിമർശിച്ച അദ്ദേഹം, സർക്കാർ ബാധ്യതകൾ പെരുപ്പിച്ചു കാണിക്കുകയും വരുമാന വർധനവ് മറച്ചുവയ്ക്കുകയും ചെയ്യുന്നതായി ആരോപിച്ചു. ഇത് ബോധപൂർവമായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രഖ്യാപിച്ച പല പദ്ധതികളും പേരുമാറ്റി വീണ്ടും അവതരിപ്പിച്ചതാണെന്നും അതിദാരിദ്ര്യ നിർമാർജന നടപടികൾ സംബന്ധിച്ച വ്യക്തത ബജറ്റിൽ ഇല്ല. വൻകിട കമ്പനികൾക്ക് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാൻ അനുകൂല സാഹചര്യം ഒരുക്കുന്നതിലൂടെ കോർപ്പറേറ്റ് താൽപര്യങ്ങൾ മുൻനിരയിലാണെന്നും അദ്ദേഹം ആരോപിച്ചു. ധാതുമണൽ ഖനനം ഉൾപ്പെടെയുള്ള മേഖലകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട് തന്നെയാണ് സംസ്ഥാനവും പിന്തുടരുന്നതെന്നും പിണറായി വിജയൻ.
