ഫിഫ ലോകകപ്പിലെ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ അരാംകോയുടെ (Aramco) ഡാറ്റാ അധിഷ്ഠിതമായ ഫിഫ പവർ റാങ്കിംഗിൽ വൻ മാറ്റങ്ങൾ. അറ്റാക്കിംഗ് (Attacking) വിഭാഗത്തിൽ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഓസ്ട്രിയക്കെതിരായ വിജയത്തിലെ മികച്ച പ്രകടനമാണ് മെസ്സിയെ ഒന്നാമതെത്തിച്ചത്. ഇറാഖിനെ 3-0 ന് പരാജയപ്പെടുത്തിയ മത്സരത്തിലെ പ്രകടനത്തോടെ ക്രിയേറ്റിവിറ്റി (Creativity) റാങ്കിംഗിൽ ഫ്രാൻസിന്റെ മൈക്കൽ ഒലിസെ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ഒരു സ്ഥാനം മെച്ചപ്പെടുത്തി ഡിഫൻഡിംഗിൽ (Defending) ബെൽജിയത്തിന്റെ ബ്രാൻഡൻ മെഷലെ ഒന്നാമതെത്തി.

റാങ്കിംഗിൽ ഏറ്റവും വലിയ കുതിപ്പ് നടത്തിയത് മൊറോക്കോയുടെ ബിലാൽ എൽ ഖന്നൂസ് ആണ്. ഹെയ്തിക്കെതിരായ മത്സരത്തിൽ (4-2) മൊറോക്കോയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ച താരം ഒറ്റയടിക്ക് 351 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ക്രിയേറ്റിവിറ്റി റാങ്കിംഗിൽ 24-ാമതെത്തി.
ഖത്തറിനെതിരായ ചരിത്ര വിജയത്തിൽ നിർണായക പങ്കുവഹിച്ച ബോസ്നിയ ആൻഡ് ഹെർസഗോവിനയുടെ പതിനെട്ടുകാരൻ കരിം അലാജ്‌ബെഗോവിച്ച് ആണ് പട്ടികയിൽ മുന്നേറിയ മറ്റൊരു താരം. അറ്റാക്കിംഗ് റാങ്കിംഗിൽ 276 സ്ഥാനങ്ങൾ പിന്നിട്ട് താരം 23-ാമത് എത്തി. ലോകകപ്പിൽ ബോസ്നിയ ആദ്യമായി നോക്കൗട്ടിൽ പ്രവേശിച്ചതും ഈ വിജയത്തോടെയാണ്.
കുറക്കാവോയ്ക്കെതിരെ ഇരട്ട ഗോളുകൾ നേടി ഐവറി കോസ്റ്റിനെ ചരിത്രത്തിലാദ്യമായി നോക്കൗട്ടിലെത്തിച്ച നിക്കോളാസ് പെപെ അറ്റാക്കിംഗ് റാങ്കിംഗിൽ 137 സ്ഥാനങ്ങൾ മുന്നേറി 19-ാമത് എത്തി. സഹതാരം ഗുവെല ഡൂവെ ഡിഫൻഡിംഗ് റാങ്കിംഗിൽ 107 സ്ഥാനങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്. സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും കാനഡയുടെ അലിസ്റ്റർ ജോൺസ്റ്റൺ പ്രതിരോധ റാങ്കിംഗിൽ 103 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 39-ാമത് എത്തിയതാണ് മറ്റൊരു പ്രധാന മുന്നേറ്റം.
അമേരിക്കയെ തോൽപ്പിച്ച തുർക്കിയുടെയും പരാഗ്വേയുമായി സമനില വഴങ്ങിയ ഓസ്ട്രേലിയയുടെയും മത്സരങ്ങൾ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ ഡാറ്റകളാണ് ഈ റാങ്കിംഗിനായി പരിഗണിച്ചിരിക്കുന്നത്.
