ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ഭാര്യയെ കൊന്ന കേസിൽ കുറ്റക്കാരനായി ശിക്ഷിക്കപ്പെട്ട 74 വയസുകാരന്റെ വധശിക്ഷ നടപ്പാക്കി. ഡസ്റ്റി റേ സ്പെൻസർ എന്ന പ്രതിയെയാണ് ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ വച്ച് മാരക കുത്തിവയ്പ് (ലെതൽ ഇഞ്ചക്ഷൻ) വഴി വധശിക്ഷയ്ക്ക് വിധേയനാക്കിയത്.മൂന്ന് മയക്കുമരുന്നുകളുടെ സംയോജനത്തിലൂടെയാണ് വധശിക്ഷ നടപ്പാക്കിയതെന്നും പ്രക്രിയയിൽ അസാധാരണമായ സങ്കീർണതകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഭാര്യയായ കാരെൻ സ്പെൻസറെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചത്. 1992-ൽ നടന്ന കൊലപാതകമാണ് കേസിന് ആസ്പദമായത്. അതിന് മുമ്പ് 1991 ഡിസംബറിൽ ഭാര്യയെ ഭീഷണിപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. ജയിൽമോചിതനായതിന് ശേഷം ഭാര്യയെ ഇഷ്ടികകൊണ്ട് ആക്രമിക്കുകയും കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയും ചെയ്തതായാണ് കേസ് രേഖകൾ വ്യക്തമാക്കുന്നത്. മകനെ ആക്രമിക്കാനും ശ്രമം നടത്തിയതായി റിപ്പോർട്ടുണ്ട്.

ആരോഗ്യപ്രശ്നങ്ങളും പ്രായവും ചൂണ്ടിക്കാട്ടി പ്രതിഭാഗം അപ്പീൽ നൽകിയിരുന്നെങ്കിലും ഫ്ലോറിഡ സുപ്രീംകോടതിയും യുഎസ് സുപ്രീംകോടതിയും അത് തള്ളുകയായിരുന്നു.
ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസിന്റെ കാലത്ത് സംസ്ഥാനത്ത് വധശിക്ഷകൾ വർധിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുവരെ ഒമ്പത് വധശിക്ഷകൾ നടപ്പിലാക്കിയിട്ടുണ്ട്. അടുത്ത മാസം കൂടി മറ്റൊരു 74 വയസുകാരനെ വധശിക്ഷയ്ക്ക് വിധേയനാക്കും.അമേരിക്കയിലെ ആധുനിക കാലഘട്ടത്തിൽ ഏറ്റവും പ്രായം കൂടിയ വധശിക്ഷ സംഭവങ്ങളിൽ ഒന്നാണ് ഈ കേസ്.
