Friday, June 26, 2026

മണ്‍ട്രിയോള്‍ വെടിവെപ്പ്: എസ്.കെ.എസ് റൈഫിളുകളുടെ വില്‍പ്പന നിരോധിക്കണമെന്ന ആവശ്യം ശക്തം

മണ്‍ട്രിയോള്‍: കാനഡയിലെ മണ്‍ട്രിയോളില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെ, രാജ്യത്ത് ‘എസ്.കെ.എസ്’ (SKS) റൈഫിളുകളുടെ പുതിയ വില്‍പ്പന പൂര്‍ണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തോക്ക് നിയന്ത്രണ അനുകൂല സംഘടനകള്‍ രംഗത്ത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം ഏതാണെന്ന് മണ്‍ട്രിയോള്‍ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സംഭവസ്ഥലത്തുനിന്നുള്ള ചിത്രങ്ങള്‍ പരിശോധിച്ച വിദഗ്ദ്ധര്‍ ഇത് സോവിയറ്റ് കാലഘട്ടത്തിലെ സെമി-ഓട്ടോമാറ്റിക് എസ്.കെ.എസ് റൈഫിള്‍ ആകാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നു. ബാരലിനടിയിലേക്ക് മടക്കിവെക്കാവുന്ന ഇതിന്റെ പ്രത്യേകതരം ബയണറ്റ് (Bayonet) ചിത്രങ്ങളില്‍ വ്യക്തമാണെന്ന് ആയുധ വിദഗ്ദ്ധനായ എ.ജെ. സോമര്‍സെറ്റ് ചൂണ്ടിക്കാണിച്ചു.

1950-കളില്‍ സോവിയറ്റ് യൂണിയന്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയ ഈ റൈഫിളുകള്‍ പിന്നീട് ചൈന, യുഗോസ്ലാവ്യ തുടങ്ങിയ രാജ്യങ്ങളും നിര്‍മ്മിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ഇവ വന്‍തോതില്‍ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെട്ടു. വിലക്കുറവ് കാരണം കാനഡയിലെ ലൈസന്‍സുള്ള തോക്ക് ഉടമകള്‍ക്കിടയിലും തദ്ദേശീയരായ (Indigenous) വേട്ടക്കാര്‍ക്കിടയിലും ഈ റൈഫിള്‍ വളരെ ജനപ്രിയമാണ്. 2020 മുതല്‍ കനേഡിയന്‍ സര്‍ക്കാര്‍ ഏകദേശം 2500 തരം തോക്കുകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും, എസ്.കെ.എസ് റൈഫിളുകള്‍ നിലവില്‍ ഈ നിരോധന പട്ടികയിലില്ല.

മണ്‍ട്രിയോള്‍ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍, പ്രമുഖ തോക്ക് നിയന്ത്രണ അനുകൂല സംഘടനയായ ‘പോളിസെസുവിയന്റ്’ (PolySeSouvient) ആണ് പുതിയ എസ്.കെ.എസ് തോക്കുകളുടെ വില്‍പ്പന ഉടന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ കാനഡയില്‍ നടന്ന പല വെടിവെപ്പുകളിലും പോലീസ് കൊലപാതകങ്ങളിലും ഈ തോക്ക് ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് സംഘടനയുടെ വക്താവായ ഹെയ്തി റാറ്റ്‌ജെന്‍ പറഞ്ഞു. പുതിയ വില്‍പ്പന നിരോധിക്കുന്നത് വഴി നിലവിലുള്ള ആരുടെയും തോക്കുകള്‍ പിടിച്ചെടുക്കുന്നില്ലെന്നും, എന്നാല്‍ പ്രശ്‌നം കൂടുതല്‍ വഷളാകാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വലിയ തോതില്‍ ആളപായം ഉണ്ടാക്കാന്‍ ശേഷിയുള്ള ഇത്തരം മാരകായുധങ്ങള്‍ നിയമപരമായി എളുപ്പത്തില്‍ ലഭ്യമാകുന്നത് തടയേണ്ടത് അനിവാര്യമാണെന്ന് 1989-ലെ മണ്‍ട്രിയോള്‍ കൂട്ടക്കൊലയെ അതിജീവിച്ച റാറ്റ്‌ജെന്‍ ഓര്‍മ്മിപ്പിച്ചു.

എന്നാല്‍, ആയുധങ്ങളെ മാത്രം ലക്ഷ്യമിടുന്നത് ശരിയായ മാര്‍ഗ്ഗമല്ലെന്നാണ് ‘കനേഡിയന്‍ കോയലിഷന്‍ ഫോര്‍ ഫയര്‍ആംസ് റൈറ്റ്‌സ്’ വൈസ് പ്രസിഡന്റ് ട്രേസി വില്‍സണ്‍ വ്യക്തമാക്കുന്നത്. ദുരന്തങ്ങളെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഇത്തരം സംഘടനകള്‍ ഉപയോഗിക്കുകയാണെന്നും, ഇത്തരം തീവ്രമായ അക്രമങ്ങളിലേക്ക് ആളുകളെ നയിക്കുന്ന മാനസികാവസ്ഥയെക്കുറിച്ചാണ് ഗൗരവമായ ചര്‍ച്ചകള്‍ നടക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ഒരു പ്രത്യേക മോഡല്‍ നിരോധിച്ചതുകൊണ്ട് മാത്രം വെടിവെപ്പുകള്‍ അവസാനിക്കില്ലെന്ന് ആയുധ വിദഗ്ദ്ധനായ സോമര്‍സെറ്റും അഭിപ്രായപ്പെട്ടു.

അതേസമയം, തോക്കുകളുടെ വര്‍ഗ്ഗീകരണ സംവിധാനം വിപുലമായി പുനഃപരിശോധിച്ചുവരികയാണെന്ന് ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു. വെടിവെപ്പിന് ഉപയോഗിച്ച ആയുധം ഏതാണെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും, എസ്.കെ.എസ് റൈഫിളുകളുടെ കാര്യത്തില്‍ തദ്ദേശീയ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും പൊതുസുരക്ഷാ മന്ത്രാലയം വ്യക്തമാക്കി. ആര്‍.സി.എം.പി (RCMP) ഉള്‍പ്പെടെയുള്ള വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഏതെല്ലാം തോക്കുകള്‍ നിരോധിക്കണം എന്ന് തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ തോക്ക് നിരോധന നയങ്ങള്‍ പരാജയമാണെന്നും, ലൈസന്‍സുള്ള കര്‍ഷകരെയും വേട്ടക്കാരെയും നിയന്ത്രിച്ചതുകൊണ്ട് കൂട്ടവെടിവെപ്പുകള്‍ തടയാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവ്‌റെ വിമര്‍ശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!