മുംബൈ ∙ മുഹറം ഘോഷയാത്ര അട്ടിമറിക്കാൻ എലിവിഷം ചേർത്ത ഗുളികകൾ വിതരണം ചെയ്തെന്ന ആരോപണത്തിനു പിന്നാലെ യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശിയായ ഫയാസ് പ്രേംജിയാണ് അറസ്റ്റിലായത്. പതിനായിരത്തിലേറെ ഗുളികകൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പകൾ ചുമത്തിയാണു കേസെടുത്തിട്ടുള്ളത്. വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

അടുത്തയിടെ, പ്രതി വലിയതോതിൽ എലിവിഷം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഏറെ ദിവസങ്ങൾ കൊണ്ടാണു ഗുളികകൾ തയാറാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുഹറം ഘോഷയാത്ര നഗരത്തിലെ ജെജെ ആശുപത്രി, ബൈക്കുള പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോഴായിരുന്നു വേദനസംഹാരിയെന്ന പേരിൽ ഗുളികകൾ വിതരണം ചെയ്തത്. അതു കഴിച്ച ഒരാൾക്കു ഛർദിയും അസ്വസ്ഥതയുമുണ്ടായതു ശ്രദ്ധയിൽപെട്ട പൊലീസ് കൂടുതൽ പേർ ഗുളിക കഴിക്കുന്നതു തടയുകയായിരുന്നു.
∙ 7 വർഷത്തിനിടെ പലവട്ടം വിദേശയാത്രകൾ
2019നും 2025നുമിടയിൽ ഫയാസ് പ്രേംജി പലതവണ ഇറാനിലേക്കും ഇറാഖിലേക്കും യാത്ര ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 19 തവണ രണ്ടിടത്തേക്കുമായി യാത്ര ചെയ്തിട്ടുണ്ട്.
പ്രതിയുടെ അമ്മയും സഹോദരിയും ഇറാനിലാണ്. പുണെ വിമാൻ നഗറിൽ പെയ്ന്റ് ബിസിനസ് നടത്തിയിരുന്ന പ്രതി ഡോംഗ്രിയിലെ ഡോർമിറ്ററിയിലാണു താമസിച്ചിരുന്നത്. പ്രേംജിയുടെ മൊബൈൽ ഫോൺ, സാമ്പത്തിക ഇടപാടുകൾ എന്നിവ പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു.
∙ വൊളന്റിയർമാരുടെ നിർണായക ഇടപെടൽ
ഫയാസ് സംശയകരമായ രീതിയിൽ ഗുളികകൾ നൽകുന്നത് സ്ഥലത്തുണ്ടായിരുന്ന വനിതാ വൊളന്റിയർമാരിൽ ഒരാൾ ശ്രദ്ധിച്ചതോടെയാണ് ദുരന്തം ഒഴിവായത്. ഇവർ ഉടൻതന്നെ ഫയാസിനെ സമീപിച്ച് മരുന്നുവിതരണം നിർത്തിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. കൂടാതെ ഗുളിക കഴിക്കരുതെന്ന് ലൗഡ് സ്പീക്കറിലൂടെ അറിയിക്കുകയും ചെയ്തു. പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മരുന്നാണെന്ന് ഫയാസ് പറഞ്ഞതോടെ വൊളന്റിയർമാർ ഗുളിക പൊട്ടിച്ചുനോക്കി. അപ്പോഴാണ് ഉള്ളിൽ സംശയകരമായ രീതിയിൽ പൊടി കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ പൊലീസ് ഉടൻ ഫയാസിൽനിന്ന് മരുന്നുശേഖരം പിടിച്ചെടുത്തു. ഗുളികകളിൽ സിങ്ക് ഫോസ്ഫൈഡ് സാന്നിധ്യം സ്ഥിരീകരിച്ചതായി മുംബൈ ഡിസിപി ജയന്ത് മീണ പറഞ്ഞു. ഇത്തരത്തിലുള്ള 14,900 ഗുളികകളാണ് ഫയാസിന്റെ പക്കൽനിന്ന് പിടിച്ചെടുത്തത്. ഇതുകൂടാതെ 30,000 ഒഴിഞ്ഞ മരുന്നു ക്യാപ്സ്യൂളിനും 50 കിലോ ഫോസ്ഫറസിനും ഇയാൾ ഓർഡർ നൽകിയിട്ടുണ്ടെന്നും ജയന്ത് മീണ കൂട്ടിച്ചേർത്തു. 15,000 പേരെയെങ്കിലും കൊല്ലാനായിരുന്നു തന്റെ ലക്ഷ്യമെന്ന് ഫയാസ് പറഞ്ഞതായും പൊലീസ് പറഞ്ഞു. ബിബിഎ ബിരുദധാരിയായ ഫയാസ് ഇറാൻ, ഇറാഖ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
