ചെന്നൈ: മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന മംഗലാപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈയ്ക്ക് സമീപമുള്ള ആവടി റെയിൽവേ സ്റ്റേഷനിൽ ഒരുമണിക്കൂറിലേറെ നേരം പിടിച്ചിട്ടു. എൻജിനിൽ ഓയിൽ ലീക്ക് കണ്ടെത്തിയതിനെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടത്.
ചൊവ്വാഴ്ച വൈകിട്ട് മംഗലാപുരത്തുനിന്ന് പുറപ്പെട്ട ട്രെയിൻ ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തേണ്ടതായിരുന്നു. എന്നാൽ രാവിലെ ഏഴുമണിയോടെ ആവടി സ്റ്റേഷനിൽ എത്തിയ ട്രെയിൻ സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തിയിടുകയായിരുന്നു. പിന്നീട് എൻജിനിൽ ഓയിൽ ലീക്കാണെന്ന് ടി.ടി.ഇ. യാത്രക്കാരെ അറിയിച്ചു.

തുടർന്ന് യാത്രക്കാർക്ക് ആവടി സ്റ്റേഷനിൽനിന്ന് സബർബൻ ട്രെയിനിലേക്ക് മാറിക്കയറാൻ റെയിൽവേ അധികൃതർ നിർദേശം നൽകി. രണ്ട് പ്ലാറ്റ്ഫോമുകൾക്ക് അപ്പുറത്തുണ്ടായിരുന്ന സബർബൻ ട്രെയിനിലേക്ക് യാത്രക്കാർ സ്വന്തം ലഗേജുകൾ ചുമന്നുകൊണ്ടാണ് എത്തിയത്. ചെറിയ സ്റ്റേഷനായതിനാൽ പോർട്ടർ സേവനവും ലഭ്യമായിരുന്നില്ല.മംഗലാപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ചെന്നൈയിലേക്ക് യാത്രതിരിച്ച നിരവധി പേർക്ക് ഇത് വലിയ ദുരിതമായി. രാവിലെ എട്ടുമണിയോടെ ചെന്നൈ സെൻട്രലിലെത്തേണ്ടിയിരുന്നവർ ഒടുവിൽ പത്തുമണിക്ക് ശേഷമാണ് എത്തിച്ചേർന്നത്.
