Saturday, July 4, 2026

യുക്രെയ്‌നില്‍ റഷ്യന്‍ ബോംബ് ആക്രമണം; മുപ്പതില്‍ അധികം പേര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്‌നെ ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യത്തിന്റെ കനത്ത ആക്രമണം തുടരുന്നു. വ്യാഴാഴ്ച റഷ്യ നടത്തിയ അതിരൂക്ഷമായ വ്യോമാക്രമണങ്ങളില്‍ മുപ്പതിലേറെ പേര്‍ കൊല്ലപ്പെടുകയും തൊണ്ണൂറിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി വടക്കന്‍ യുക്രെയ്ന്‍ മേഖലയില്‍ ഉണ്ടായ ആക്രമണത്തില്‍ മാത്രം നാല് പേര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി സ്ഥിരീകരിച്ചു. അതിനിടെ, യുക്രെയ്‌ന് പുറമെ അയല്‍രാജ്യമായ പോളണ്ടിനെ ആക്രമിക്കാനും റഷ്യ പദ്ധതിയിടുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുക്രെയ്ന്‍ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം തലസ്ഥാന നഗരമായ കീവായിരുന്നു റഷ്യന്‍ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം. കീവില്‍ സമീപകാലത്തുണ്ടായ ഏറ്റവും തീവ്രമായ ആക്രമണമാണിതെന്ന് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ വിശേഷിപ്പിച്ചു. റഷ്യന്‍ മിസൈലുകള്‍ പതിച്ച് നഗരത്തിലെ ബഹുനില മന്ദിരങ്ങള്‍ ഉള്‍പ്പെടെ തകര്‍ന്നു വീണു. നഗരത്തിന്റെ ഇരുപതിലധികം കേന്ദ്രങ്ങളിലാണ് വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാര്‍ താമസിക്കുന്ന ജനവാസ മേഖലകളാണ്.

ഒരു ആംബുലന്‍സ് സ്റ്റേഷന്‍, പ്രമുഖ ഗവേഷണ സ്ഥാപനം, ഹോട്ടല്‍, ഒട്ടനവധി വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ റഷ്യന്‍ ബോംബാക്രമണത്തില്‍ തകര്‍ന്നതായി പ്രസിഡന്റ് സെലന്‍സ്‌കി വ്യക്തമാക്കി. രാത്രിയിലുണ്ടായ ആക്രമണത്തില്‍ മാത്രം റഷ്യ എഴുപതിലധികം മിസൈലുകളാണ് പ്രയോഗിച്ചത്. ഇതില്‍ പകുതിയോളം അതിമാരകമായ ബാലിസ്റ്റിക് മിസൈലുകളായിരുന്നു. ഇതിനുപുറമെ അഞ്ഞൂറോളം ഡ്രോണുകളും റഷ്യ യുക്രെയ്ന്‍ നഗരങ്ങള്‍ക്ക് നേരെ തുറന്നുവിട്ടു. തലസ്ഥാനമായ കീവിലെ എല്ലാ ജില്ലകളിലും മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കിലും ഡാര്‍നിറ്റ്‌സ്‌കി ജില്ലയിലാണ് ഏറ്റവും വലിയ ആഘാതമുണ്ടായത്.

അത്യന്തം സങ്കീര്‍ണ്ണമായ സാഹചര്യത്തിലേക്കാണ് റഷ്യ-യുക്രെയ്ന്‍ യുദ്ധം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. 2022 ഫെബ്രുവരി 24-ന് റഷ്യയുടെ ഏകപക്ഷീയമായ അധിനിവേശത്തോടെ ആരംഭിച്ച ഈ സംഘര്‍ഷം, വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇരുപക്ഷത്തും കനത്ത നാശനഷ്ടങ്ങള്‍ വിതച്ചുകൊണ്ട് സമ്പൂര്‍ണ്ണ യുദ്ധമായി തുടരുകയാണ്. റഷ്യന്‍ ആക്രമണം ശക്തമായതോടെ പ്രതിരോധം കടുപ്പിക്കാന്‍ പാശ്ചാത്യ രാജ്യങ്ങളുടെ അടിയന്തിര സഹായം തേടുകയാണ് യുക്രെയ്ന്‍ ഭരണകൂടം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!