വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം കലുഷിതമായി തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി. വെള്ളിയാഴ്ച നടന്ന ഈ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ ഇരുവരും ഉടന്‍ തന്നെ നേരില്‍ കാണാന്‍ തീരുമാനിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇറാന്, ലെബനന് എന്നിവിടങ്ങളിലെ നിലവിലെ യുദ്ധസാഹചര്യങ്ങളും വെടിനിര്‍ത്തല്‍ സാധ്യതകളുമാണ് ഇരു നേതാക്കളും പ്രധാനമായും ചര്‍ച്ച ചെയ്തത്. ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടും, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും നേതൃത്വത്തില്‍ നടക്കുന്ന നയതന്ത്ര നീക്കങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചതായാണ് വിവരം.
സമീപകാലത്ത് ഇരു നേതാക്കളും തമ്മില്‍ ചില തന്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇപ്പോള്‍ പുതിയ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നത്. ലെബനനിലെ സൈനിക നീക്കങ്ങള്‍ പരിമിതപ്പെടുത്താനും ഇറാനുമായി നയതന്ത്ര തലത്തില്‍ ഒരു ധാരണയില്‍ എത്താനുമാണ് ട്രംപ് ഭരണകൂടം നിലവില്‍ ശ്രമിക്കുന്നത്. ഖത്തര്‍, പാക്കിസ്ഥാന് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

എന്നാല്‍, ഈ നയതന്ത്ര ചര്‍ച്ചകളോട് നെതന്യാഹുവിന് കടുത്ത വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൈനിക സമ്മര്‍ദ്ദം ശക്തമാക്കി ഇറാന്റെ ആണവ-സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കാനാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്. ഈ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തമായി തുടരുന്നുണ്ട്. അതിനാല്‍ പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഒരു സമവായത്തില്‍ എത്തുക എന്നത് ഇരുവര്‍ക്കും നിര്‍ണായകമാണ്.
ചൊവ്വാഴ്ച നടക്കാനിരിക്കുന്ന നേരിട്ടുള്ള കൂടിക്കാഴ്ചയില്‍ യുദ്ധത്തിന്റെ ഭാവിയെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കാം. ഇറാനും ലെബനനുമെതിരെയുള്ള ഇസ്രായേലിന്റെ ഭാവി സൈനിക നീക്കങ്ങളെ ഈ ഉയര്‍ന്ന തലത്തിലുള്ള കൂടിക്കാഴ്ച എങ്ങനെ സ്വാധീനിക്കും എന്നാണ് അന്താരാഷ്ട്ര സമൂഹം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
