Tuesday, July 7, 2026

ഡി കെറ്റ്‌ലറെയുടെ ഇരട്ടഗോൾ; അമേരിക്കയെ തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ

സിയാറ്റിൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ പതിനായിരക്കണക്കിന് ആരാധകരെ നിശ്ശബ്ദരാക്കി ആതിഥേയരായ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബെൽജിയം ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. ചാർലസ് ഡി കെറ്റ്‌ലറെ നേടിയ ഇരട്ട ഗോളുകളാണ് ബെൽജിയത്തിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. ഈ തോൽവിയോടെ ടൂർണമെന്റിലെ ആതിഥേയ രാജ്യങ്ങളുടെ പ്രാതിനിധ്യം പൂർണ്ണമായും അവസാനിച്ചു. സഹ-ആതിഥേയരായ കാനഡയും മെക്സിക്കോയും നേരത്തെ തന്നെ പുറത്തായിരുന്നു. ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ സ്പെയിനാണ് ബെൽജിയത്തിന്റെ എതിരാളികൾ.

67,000 കാണികൾ സാക്ഷിയായ മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ തന്നെ ബെൽജിയം ലീഡെടുത്തു. ലിയാൻഡ്രോ ട്രൊസാർഡ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് യുഎസ് പ്രതിരോധത്തിൽ ആശയക്കുഴപ്പമുണ്ടാക്കി. തുടർന്ന് നിക്കോളാസ് റാസ്കിൻ നൽകിയ പാസ് ചാർലസ് ഡി കെറ്റ്‌ലറെ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. എന്നാൽ 31-ാം മിനിറ്റിൽ മനോഹരമായൊരു ഫ്രീ കിക്കിലൂടെ മാലിക് ടിൽമാൻ അമേരിക്കയ്ക്ക് സമനില സമ്മാനിച്ചു. 30 യാർഡിൽ അകലെ നിന്നും ടിൽമാൻ എടുത്ത കിക്ക് ബെൽജിയത്തിന്റെ പ്രതിരോധ മതിലിൽ തട്ടി ദിശമാറി ഗോൾകീപ്പർ തിബോ കോർട്ടോയിസിനെ മറികടന്ന് വലയിൽ കയറുകയായിരുന്നു.

അമേരിക്കൻ ആരാധകരുടെ ആഹ്ലാദത്തിന് രണ്ട് മിനിറ്റിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 33-ാം മിനിറ്റിൽ ട്രൊസാർഡിന്റെ കൃത്യതയാർന്ന ക്രോസിൽ യുഎസ് താരം ടിം റീമിനെ വായുവിൽ കീഴടക്കി ഡി കെറ്റ്‌ലറെ തലച്ചുമടിലൂടെ തന്റെ രണ്ടാം ഗോളും ബെൽജിയത്തിന്റെ ലീഡും തിരിച്ചുപിടിച്ചു. ആദ്യ പകുതിയിൽ അമേരിക്കയുടെ വെസ്റ്റൺ മക്കെന്നി (35′) മഞ്ഞക്കാർഡ് കണ്ടു.

രണ്ടാം പകുതിയിൽ യുഎസ് ഗോൾകീപ്പർ മാറ്റ് ഫ്രീസിന് സംഭവിച്ച മാരകമായ പിഴവ് അമേരിക്കയുടെ തിരിച്ചുവരവ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി. 57-ാം മിനിറ്റിൽ ബെൽജിയത്തിന്റെ ഒരു ലോങ്ങ് ബോൾ ക്ലിനാർ ചെയ്യാനായി ബോക്സിന് വെളിയിലേക്ക് ഓടിയെത്തിയ ഫ്രീസിന് പന്ത് കൃത്യമായി കണക്ട് ചെയ്യാനായില്ല. പന്ത് കൈക്കലാക്കിയ ഡി കെറ്റ്‌ലറെ നൽകിയ പാസിൽ നിന്നും ഹാൻസ് വാനകെൻ ഒഴിഞ്ഞുകിടന്ന യുഎസ് വലയിലേക്ക് പന്ത് അനായാസം അടിച്ചുകയറ്റി സ്കോർ 3-1 ആക്കി. 69-ാം മിനിറ്റിൽ യുഎസ് ഗോൾ സ്കോറർ മാലിക് ടിൽമാനും മഞ്ഞക്കാർഡ് വാങ്ങി.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+3′) പകരക്കാരനായി കളത്തിലിറങ്ങിയ സൂപ്പർ താരം റൊമേലു ലുക്കാക്കുകൂടി ലക്ഷ്യം കണ്ടതോടെ ബെൽജിയത്തിന്റെ ആധികാരിക വിജയം പൂർത്തിയായി. മത്സരത്തിലെ മികച്ച പ്രകടനത്തോടെ ചാർലസ് ഡി കെറ്റ്‌ലറെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിന് മുൻപ് യുഎസ് ഫോർവേഡ് ഫോളാരിൻ ബലോഗനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ബോസ്നിയ ആൻഡ് ഹെർസഗോവിനയ്ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട ബലോഗന്റെ ഒരു മത്സര വിലക്ക് യുഎസ്എയുടെ അപ്പീലിനെത്തുടർന്ന് ഫിഫ നാടകീയമായി പിൻവലിക്കുകയായിരുന്നു. മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ കളിച്ച ബലോഗന് ഗാലറിയിൽ നിന്ന് വലിയ പിന്തുണ ലഭിച്ചെങ്കിലും ബെൽജിയത്തിന്റെ ശക്തമായ പ്രതിരോധ നിരയെയും ഗോൾകീപ്പർ കോർട്ടോയിസിനെയും മറികടക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!