Wednesday, July 8, 2026

ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരമായി കോപ്പന്‍ഹേഗന്‍; പട്ടികയില്‍ ഇടം പിടിച്ച് വന്‍കൂവറും

ഓട്ടവ: ലോകത്ത് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരമായി ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗന്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായുള്ള ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (EIU) പുറത്തുവിട്ട 2026-ലെ വാര്‍ഷിക സൂചികയിലാണ് കോപ്പന്‍ഹേഗന്‍ വീണ്ടും ഈ നേട്ടം കൈവരിച്ചത്. മുന്‍പ് തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഒന്നാമതുണ്ടായിരുന്ന ഓസ്ട്രിയയിലെ വിയന്നയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോപ്പന്‍ഹേഗന്‍ ഈ സ്ഥാനം നിലനിര്‍ത്തിയത്.

കോപ്പന്‍ഹേഗന്‍ (ഡെന്മാര്‍ക്ക്), വിയന്ന (ഓസ്ട്രിയ)(2), മെല്‍ബണ്‍ (ഓസ്‌ട്രേലിയ)(3), സിഡ്‌നി (ഓസ്‌ട്രേലിയ)(4), സൂറിച്ച് (സ്വിറ്റ്‌സര്‍ലന്‍ഡ്)(5), ജനീവ (സ്വിറ്റ്‌സര്‍ലന്‍ഡ്)(6), ഒസാക്ക (ജപ്പാന്‍)(7), അഡ്ലെയ്ഡ് (ഓസ്‌ട്രേലിയ)(8), വന്‍കൂവര്‍ (കാനഡ)(9), ടോക്കിയോ (ജപ്പാന്‍)(10) എന്നീ നഗരങ്ങളാണ് ആദ്യ പത്തില്‍ ഇടം നേടിയവര്‍.

ലോകമെമ്പാടുമുള്ള 173 നഗരങ്ങളെ അടിസ്ഥാനമാക്കിയാണ് EIU ഈ പട്ടിക തയ്യാറാക്കിയത്. സ്ഥിരത, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം എന്നീ മൂന്ന് നിര്‍ണായക മേഖലകളില്‍ നൂറില്‍ നൂറ് മാര്‍ക്കും നേടിയാണ് ഡാനിഷ് തലസ്ഥാനം പട്ടികയില്‍ മുന്നിലെത്തിയത്. മികച്ച പൊതുജന സേവനങ്ങളും സാംസ്‌കാരിക പശ്ചാത്തലവും നഗരത്തിന് തുണയായി.

ആഗോളതലത്തിലെ പ്രധാന മാറ്റങ്ങള്‍:

ഏഷ്യന്‍ നഗരങ്ങളുടെ മുന്നേറ്റം: ആരോഗ്യമേഖലയിലെ വന്‍ നിക്ഷേപങ്ങളുടെയും ഇന്‍ഷുറന്‍സ് പദ്ധതികളുടെയും കരുത്തില്‍ ചൈനീസ് നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ നഗരങ്ങള്‍ പട്ടികയില്‍ വലിയ മുന്നേറ്റം നടത്തി. ആദ്യ 20 സ്ഥാനങ്ങളില്‍ 9 നഗരങ്ങള്‍ ഏഷ്യയില്‍ നിന്നുള്ളവയാണ്. ജപ്പാനിലെ ഒസാക്ക (ഏഴാം സ്ഥാനം), ടോക്കിയോ (പത്താം സ്ഥാനം) എന്നിവ ആദ്യ പത്തില്‍ ഇടംപിടിച്ചു.

മിഡില്‍ ഈസ്റ്റിലെ തിരിച്ചടി: ഇറാനുമായുള്ള യുദ്ധവും പ്രാദേശിക സംഘര്‍ഷങ്ങളും കാരണം ഗള്‍ഫ് മേഖലയിലെ നഗരങ്ങളുടെ സുരക്ഷിതത്വ റാങ്കിംഗില്‍ വലിയ ഇടിവുണ്ടായി. ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റ് 14 സ്ഥാനങ്ങള്‍ പിന്നോട്ട് പോയി 123-ാമതും, കുവൈറ്റ് സിറ്റി 12 സ്ഥാനങ്ങള്‍ താഴ്ന്ന് 105-ാമതുമായി. യുദ്ധം ബാധിച്ച ഇറാന്റെ തലസ്ഥാനമായ തെഹ്റാന്‍ 164-ാം സ്ഥാനത്തേക്കും യുക്രെയ്‌നിലെ കിയവ് 166-ാം സ്ഥാനത്തേക്കും വീണു. സിറിയയിലെ ഡമാസ്‌കസ് തന്നെയാണ് ഇപ്പോഴും പട്ടികയില്‍ ഏറ്റവും പിന്നില്‍.

യൂറോപ്പും അമേരിക്കയും: ജീവിക്കാന്‍ ഏറ്റവും മികച്ച മേഖലയായി പടിഞ്ഞാറന്‍ യൂറോപ്പ് തുടരുമ്പോഴും അവിടുത്തെ ശരാശരി സ്‌കോറില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. അതേസമയം, കുറ്റകൃത്യങ്ങള്‍ കുറഞ്ഞതോടെ അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരം മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 66-ാം സ്ഥാനത്തെത്തി. എന്നാല്‍ അമേരിക്കയില്‍ ഏറ്റവും മുന്നിലുള്ളത് 25-ാം സ്ഥാനത്തുള്ള ഹോണോലുലുവാണ്. കാനഡയിലെ വാന്‍കൂവര്‍ (ഒന്‍പതാം സ്ഥാനം) മാത്രമാണ് ആദ്യ പത്തിലുള്ള ഏക വടക്കേ അമേരിക്കന്‍ നഗരം.

ആഗോളതലത്തില്‍ സുരക്ഷിതത്വത്തിലുണ്ടായ കുറവുകള്‍ ഏഷ്യന്‍ നഗരങ്ങളിലെ ആരോഗ്യരംഗത്തെ പുരോഗതി വഴി പരിഹരിക്കപ്പെട്ടതിനാല്‍, ലോകത്തെ നഗരങ്ങളുടെ ശരാശരി ലിവിംഗ് ഇന്‍ഡക്‌സ് സ്‌കോര്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ (76.1) മാറ്റമില്ലാതെ തുടരുന്നതായി EIU റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!