മസ്കറ്റ്: പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഫോൺ സംഭാഷണം നടത്തി.മേഖലയിൽ നിലനിൽക്കുന്ന സൈനിക പിരിമുറുക്കങ്ങൾ എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും ചർച്ചയിൽ വ്യക്തമാക്കി. നിലവിലുള്ള പ്രശ്നങ്ങൾക്ക് മേഖലയിൽ ഉൾപ്പെട്ട എല്ലാ കക്ഷികളുടെയും താൽപര്യങ്ങൾ പരിഗണിച്ചുകൊണ്ട് സമാധാനപരമായ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരേണ്ടതിന്റെ പ്രാധാന്യവും ചർച്ചയിൽ ഉയർന്നു. വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ നീക്കവും ആഗോള ഊർജ വിതരണത്തിന്റെ തുടർച്ചയും ഉറപ്പാക്കേണ്ടതുണ്ടെന്ന് ഇരുവരും വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്കിടെ ഒമാൻ നയതന്ത്ര ഇടപെടലുകൾ ശക്തമാക്കുന്നതിനിടെയാണ് ഇറാൻ-ഒമാൻ വിദേശകാര്യ മന്ത്രിമാരുടെ ഫോൺ സംഭാഷണം നടന്നത്. മേഖലയിൽ സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ചർച്ചയെ വിലയിരുത്തുന്നത്.
