കൊല്ലം:വിയറ്റ്‌നാമിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസും(57) ഭാര്യ ലോവേനി തോമസുമാണ്(56) മരിച്ചത്.മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി വിയറ്റ്‌നാമിലെ ഇന്ത്യൻ അംബാസഡറുമായി സംസാരിച്ചു ഇന്ത്യൻ എംബസിയുടെ അടിയന്തര ഇടപെടൽ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
വിയറ്റ്‌നാം അധികൃതരുമായി ഏകോപനം നടത്തി നിയമപരവും ഭരണപരവുമായ നടപടികൾ വേഗത്തിലാക്കാനും മൃതദേഹങ്ങൾ കേരളത്തിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കാനും എംപി അഭ്യർഥിച്ചു.മൃതശരീരങ്ങൾ നാട്ടിലെത്തിക്കുന്ന നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും ദുഃഖിതരായ കുടുംബത്തിന് ആവശ്യമായ കോൺസുലർ സഹായങ്ങൾ നൽകുന്നതിനും ഇന്ത്യൻ എംബസി നടപടി സ്വീകരിക്കുമെന്ന് അംബാസഡർ അറിയിച്ചു.

അപകടത്തിൽ ആകെ 15 പേർ മരിച്ചതായാണ് സ്ഥിരീകരണം. മരിച്ചവരിൽ 13 പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. 17 വിനോദസഞ്ചാരികളും നാല് ബോട്ട് ജീവനക്കാരും ഉൾപ്പെടെ 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമാണ്.കടൽക്ഷോഭം, മോശം കാലാവസ്ഥ, ബോട്ടിലെ സാങ്കേതിക തകരാർ എന്നിവയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
