ടൊറന്റോ: വടക്കുപടിഞ്ഞാറൻ ഒന്റാരിയോയിലെ കാട്ടുതീയിൽ നിന്നുള്ള പുക തെക്കൻ മേഖലകളിലേക്ക് വ്യാപിച്ച സാഹചര്യത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോശമായിരുന്ന വാട്ടർലൂ മേഖലയിലെ വായു ഗുണനിലവാരത്തിൽ പുരോഗതി രേഖപ്പെടുത്തി. ഇതോടെ, എൻവയോൺമെന്റ് കാനഡ നിലവിലുണ്ടായിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ച് യെല്ലോ അലർട്ടാക്കി. കഴിഞ്ഞ ശനിയാഴ്ച വരെ തുടർച്ചയായി അഞ്ച് ദിവസങ്ങളോളം വായു ഗുണനിലവാര സൂചിക 10 അല്ലെങ്കിൽ അതിന് മുകളിലായിരുന്നു. എന്നാൽ ഇന്ന് രാവിലെ അത് 4 ആയി കുറഞ്ഞു.
വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പൊതുജനങ്ങൾ ജാഗ്രത തുടരണമെന്ന് എൻവയോൺമെന്റ് കാനഡ നിർദേശിച്ചു. ശ്വാസതടസം, ചുമ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും റോഡുകളിൽ കാഴ്ചപരിധി നിരീക്ഷിച്ച് സുരക്ഷിതമായി യാത്ര ചെയ്യണമെന്നും അധികൃതർ അറിയിച്ചു.വീടുകളിലെ ജനലുകളും വാതിലുകളും കഴിയുന്നത്ര അടച്ചുവയ്ക്കുകയും, വീട്ടിലെ വായുവിന്റെ ഗുണനിലവാരം സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്നും നിർദേശമുണ്ട്.

അതേസമയം, ഒന്റാരിയോയിൽ കാട്ടുതീ ഭീഷണി തുടരുകയാണ്. ഞായറാഴ്ച രാവിലെ വരെ പ്രവിശ്യയിൽ 183 സജീവ കാട്ടുതീകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നോർത്ത് ബേ വരെയുള്ള തെക്കൻ മേഖലകളിലും തീപിടിത്തങ്ങൾ തുടരുകയാണ്. ബ്രിട്ടീഷ് കൊളംബിയയിൽ 114 കാട്ടുതീകളും മറ്റ് പ്രവിശ്യകളായ നോവസ്കോഷയിലും തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
കാട്ടുതീയുടെ പുകയും അതുമൂലമുള്ള ആരോഗ്യ അപകടസാധ്യതകളും സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ ഔദ്യോഗിക സർക്കാർ, കാലാവസ്ഥാ ഏജൻസികളുടെ അറിയിപ്പുകൾ വഴി നിരന്തരം പിന്തുടരണമെന്ന് അധികൃതർ നിർദേശിച്ചു.
