Wednesday, July 22, 2026

യുഎസ് തീരുവ: കാനഡയില്‍ നിന്നുള്ള 28 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയെ ബാധിക്കും

ഓട്ടവ: അമേരിക്ക കാനഡയ്‌ക്കെതിരെ പ്രഖ്യാപിച്ച പുതിയ തീരുവ കാനഡയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം 5 ശതമാനത്തെയും പ്രതിവര്‍ഷം ഏകദേശം 28 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ മൂല്യമുള്ള വ്യാപാരത്തെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് കാനഡയുടെ ജി.ഡി.പി (GDP)-യുടെ 0.8 ശതമാനം വരുമെന്ന് ബി.എം.ഓ (BMO) ഇക്കണോമിസ്റ്റ് റോബര്‍ട്ട് കാവ്‌സിക് വ്യക്തമാക്കുന്നു. സാമ്പത്തിക വ്യവസ്ഥയ്ക്ക് ഇത് മൊത്തത്തില്‍ താങ്ങാന്‍ കഴിയുമെങ്കിലും നിര്‍ദ്ദിഷ്ട വ്യവസായങ്ങളെയും കമ്പനികളെയും ഇത് ഗുരുതരമായി ബാധിക്കും.

ഒന്റാരിയോ പോലെയുള്ള പ്രൊവിന്‍സുകള്‍ക്കാവും ഇതിന്റെ പ്രഹരം കൂടുതല്‍ അനുഭവപ്പെടുക. അമേരിക്ക-കാനഡ-മെക്‌സിക്കോ വ്യാപാര കരാറിലെ (CUSMA) നിബന്ധനകള്‍ പാലിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പോലും ഇത്തവണ നികുതി ഇളവ് നല്‍കിയിട്ടില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. തേന്‍, മദ്യം, സിമന്റ്, ഹോക്കി സ്റ്റിക്കുകള്‍, കെമിക്കലുകള്‍, പ്ലാസ്റ്റിക്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങി കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം അഡിഷണല്‍ തീരുവ ചുമത്തുന്ന ഉത്തരവുകളിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. അതേസമയം, ഊര്‍ജ്ജ മേഖല, പൊട്ടാഷ്, നിര്‍ണായക ധാതുക്കള്‍, മല്‍സ്യബന്ധന ഉല്‍പ്പന്നങ്ങള്‍ എന്നിവയെ പുതിയ നികുതി വര്‍ധനയില്‍ നിന്ന് തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ കനേഡിയന്‍ കയറ്റുമതിക്കാര്‍ക്ക് ഒരു സംരക്ഷണ കവചമായിരുന്ന CUSMA ഇളവുകള്‍ നീക്കിയത് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള കടുത്ത നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. കാനഡയിലെ ഡയറി മേഖലയിലെ നിബന്ധനകള്‍, അമേരിക്കന്‍ മദ്യത്തിന് കനേഡിയന്‍ പ്രൊവിന്‍സുകള്‍ ഏര്‍പ്പെടുത്തിയ വിലക്ക്, ഓട്ടോമൊബൈല്‍ രംഗത്തെ നിയന്ത്രണങ്ങള്‍ എന്നിവയ്ക്കുള്ള മറുപടിയായാണ് ഈ നടപടിയെന്ന് അമേരിക്കന്‍ വ്യാപാര പ്രതിനിധി ഓഫീസ് അറിയിച്ചു.

ഓഗസ്റ്റ് 19 മുതല്‍ നിര്‍ദ്ദിഷ്ട നികുതികള്‍ പ്രാബല്യത്തില്‍ വരാനിരിക്കെ, വ്യാപാര ചര്‍ച്ചകളില്‍ കാനഡയില്‍ നിന്ന് കൂടുതല്‍ വിട്ടുവീഴ്ചകള്‍ നേടിയെടുക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമാണിത്. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ട്രംപുമായി സംസാരിച്ചതായും വരുന്ന ആഴ്ചകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ധാരണയായതായും പ്രഖ്യാപിച്ചിട്ടുണ്ട്. തിരിച്ചടിയടക്കമുള്ള എല്ലാ സാധ്യതകളും കാനഡ പരിശോധിച്ചു വരികയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!