ഓട്ടവ: ‘ഡെത്ത് ബൈ ഓര്‍ഗന്‍ ഡൊണേഷന്‍’ (Death by organ donation) അഥവാ അവയവദാനത്തിലൂടെയുള്ള മരണം നിയമവിധേയമാക്കുന്നതിനെച്ചൊല്ലി പ്രമുഖ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനം ആഗോളതലത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. സ്വമേധയാ ഉള്ള ദയാവധത്തിന്റെ വ്യാപ്തി വര്‍ധിച്ചതും ജീവന് നിലനിര്‍ത്തുന്ന സാങ്കേതികവിദ്യകളുടെ വളര്‍ച്ചയുമാണ് ഈ വിഷയത്തില്‍ പുനര്‍ചിന്തനത്തിന് ഡോക്ടര്‍മാരെ പ്രേരിപ്പിക്കുന്നത്.
ഇപ്പോള്‍ നിലവിലുള്ള ‘ഡെഡ് ഡോണര്‍ റൂള്‍’ (Dead Donor Rule) അനുസരിച്ച് ഒരു രോഗിയുടെ മരണം പൂര്‍ണ്ണമായും സ്ഥിരീകരിച്ച ശേഷമേ അവയവങ്ങള്‍ പുറത്തെടുക്കാന്‍ പാടുള്ളൂ. കൂടാതെ അവയവങ്ങള്‍ എടുക്കുന്നത് രോഗിയുടെ മരണത്തിന് കാരണമാകാനും പാടില്ല. എന്നാല്‍ സ്വമേധയാ ദയാവധം (MAID) തിരഞ്ഞെടുക്കുന്ന വ്യക്തികളില്‍, മരണം സംഭവിക്കുന്നതിന് തൊട്ടുമുമ്പോ അല്ലെങ്കില്‍ അവയവങ്ങള്‍ നീക്കം ചെയ്യുന്നതിനിടയിലോ മരണം സംഭവിക്കുന്നത് വ്യത്യാസമുണ്ടാക്കുന്നില്ലെന്ന് ‘ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്’ (NEJM) പ്രസിദ്ധീകരിച്ച പഠനത്തില്‍ ഡോ. ഇയാന്‍ ബോള്‍, ഡോ. കാര്‍ട്ടര്‍ വിന്‍ബര്‍ഗ്, ഡോ. റോബര്‍ട്ട് ട്രൂഗ് എന്നിവര്‍ ചൂണ്ടിക്കാണിക്കുന്നു.

നിലവില്‍ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഈ രീതി നിയമവിരുദ്ധമാണ്. കാനഡയില്‍ 2016-ലാണ് അസിസ്റ്റഡ് ഡൈയിംഗ് അഥവാ എയ്ഡ്സ് (MAID) നിയമവിധേയമാക്കിയത്.എന്നാല്‍ ഈ നിര്‍ദ്ദേശത്തിനെതിരെ കടുത്ത ആശങ്കകളുമായി ആരോഗ്യ, നിയമ വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. അവയവങ്ങള്‍ നീക്കം ചെയ്യുന്നതും മരണ പ്രക്രിയയും തമ്മില്‍ വേര്‍തിരിച്ചു നിര്‍ത്തുന്ന പ്രധാന അതിര്‍വരമ്പാണ് ഇത് ലംഘിക്കുന്നതെന്ന് ടൊറന്റോ സര്‍വകലാശാലയിലെ പ്രൊഫസര്‍ ട്രൂഡോ ലെമ്മന്‍സ് മുന്നറിയിപ്പ് നല്കുന്നു. ഇത് ട്രാന്‍സ്പ്ലാന്റ് ടീമുകള്‍ക്ക് നിക്ഷിപ്ത താല്പര്യങ്ങള് ഉണ്ടാക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുജനങ്ങളില്‍ നിന്നും മതനേതാക്കളില്‍ നിന്നും ഇതിനെതിരെ കടുത്ത എതിര്‍പ്പുണ്ടാകുമെന്ന് ടൊറന്റോ സര്‍വകലാശാലയിലെ ബയോഎത്തിസിസ്റ്റ് കെറി ബോമാന്‍ വ്യക്തമാക്കി. അവയവദാനമാണ് മരണകാരണമെന്നത് സാങ്കേതികമായും ധാര്‍മ്മികമായും വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
