ടെഹ്റാന്: ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇറാന്. കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്ക ഇറാനെതിരെ വ്യോമാക്രമണങ്ങള്‍ നടത്താത്ത പശ്ചാത്തലത്തിലാണ് ഇറാന് ഈ തീരുമാനത്തിലേക്ക് എത്തിയത്. എന്നാല്‍, ഇനിയുമൊരു ആക്രമണത്തിന് അമേരിക്ക തുനിഞ്ഞാല്‍ മേഖലയില്‍ സംഘര്‍ഷം വീണ്ടും ശക്തമാകുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യയെ കടുത്ത ആശങ്കയിലാക്കിയ യു.എസ്.-ഇറാന് സംഘര്‍ഷത്തിന് അയവ് വരുത്തിക്കൊണ്ട്, ഇറാനെതിരായ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
തുടര്‍ച്ചയായ 13 ദിവസത്തെ ശക്തമായ വ്യോമാക്രമണങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക താല്‍ക്കാലികമായി പിന്മാറാന് തയ്യാറായത്. പൂര്‍ണ്ണമായൊരു യുദ്ധത്തിലേക്ക് നീങ്ങാതെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, യു.എസ്. വ്യോമസേനയുടെ വ്യോമ പ്രതിരോധ മിസൈല്‍ ശേഖരത്തില്‍ വലിയ കുറവുണ്ടായതായി സൈനിക അധികൃതര്‍ ചൂണ്ടിക്കാട്ടിയതും ഈ താല്‍ക്കാലിക പിന്മാറ്റത്തിന് കാരണമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം ഇറാന് തള്ളി. നിലവിലെ അന്താരാഷ്ട്ര സമുദ്ര കരാറുകള്‍ ലംഘിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെ അമേരിക്ക അനധികൃതമായി പുതിയ കപ്പല്‍ പാത തുറന്നതായി ഇറാന്റെ വിദേശകാര്യമന്ത്രി ആരോപിച്ചു. അമേരിക്കന്‍ നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഇറാന്റെ നിലപാട്.
