ന്യൂജേഴ്‌സി: തങ്ങളുടെ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതുമൂലം അണ്ഡാശയ അര്‍ബുദം (Ovarian Cancer) അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഒത്തുതീര്‍പ്പിനൊരുങ്ങി പ്രമുഖ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ദീര്‍ഘകാലമായി തുടരുന്ന നിയമപോരാട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 5.5 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാന്‍ തയ്യാറാണെന്ന് കമ്പനി അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ മൂന്ന് ബില്യണ്‍ ഡോളര്‍ വരെ വിതരണം ചെയ്യുമെന്നും 2028-ഓടെ കുടിശ്ശിക മുഴുവന്‍ തീര്‍ക്കുമെന്നുമാണ് കമ്പനിയുടെ ലിറ്റിഗേഷന്‍ വൈസ് പ്രസിഡന്റ് എറിക് ഹാസ് വ്യക്തമാക്കിയത്.
തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും അര്‍ബുദത്തിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യം അവയിലില്ലെന്നുമുള്ള മുന്‍ നിലപാടില്‍ കമ്പനി ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ട്. തങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെങ്കിലും, വര്‍ഷങ്ങളായി നീളുന്ന നിയമയുദ്ധങ്ങള്‍ക്ക് അന്ത്യം കുറിക്കുന്നതിനും ജീവന്‍രക്ഷാ പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചതെന്ന് കമ്പനി വിശദീകരിച്ചു. സ്റ്റേറ്റ്, ഫെഡറല്‍ കോടതികളിലെ കേസുകളിലെ 95 ശതമാനത്തിലധികം അഭിഭാഷകര്‍ അംഗീകരിച്ചാല്‍ മാത്രമേ ഈ ഒത്തുതീര്‍പ്പ് വ്യവസ്ഥ അന്തിമമായി പ്രാബല്യത്തില്‍ വരികയുള്ളൂ.

ആയിരക്കണക്കിന് പരാതികളും വന്‍ നിയമപ്രതിസന്ധികളും ഉയര്‍ന്നതിനെത്തുടര്‍ന്ന് 2020 മേയില്‍ അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്ന് കമ്പനി ടാല്‍ക് അധിഷ്ഠിത പൗഡറുകള്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് 2022-ഓടെ ആഗോളതലത്തില്‍ ഇവയുടെ വില്‍പ്പന അവസാനിപ്പിക്കുകയും ചോളപ്പൊടി (Cornstarch) അടിസ്ഥാനമാക്കിയുള്ള പുതിയ ഉല്‍പ്പന്നങ്ങളിലേക്ക് കമ്പനി മാറുകയും ചെയ്തു. മുന്‍കാല ആന്തരിക രേഖകള്‍ മുന്‍നിര്‍ത്തിയാണ് എഴുപതിനായിരത്തോളം വരുന്ന ഉപഭോക്താക്കള്‍ കമ്പനിക്കെതിരെ പരാതികളുമായി രംഗത്തെത്തിയത്.
