ഡൽഹി: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റിന് പട്യാല ഹൗസ് കോടതി സ്റ്റേ അനുവദിച്ചു. 2021ൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് നടപടികൾ തടയണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഐഷി ഘോഷ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
രണ്ട് ദിവസം മുമ്പ് ഡൽഹി എകെജി ഭവനിലെത്തിയ ഡൽഹി പൊലീസ് ഐഷിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ജോൺ ബ്രിട്ടാസ് എംപിയുടെ നേതൃത്വത്തിൽ പൊലീസിനെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. യൂണിഫോം ധരിക്കാതെയായിരുന്നു ഡൽഹി പൊലീസ് എത്തിയത്. സിജെപി സമരത്തിൽ ശക്തമായ സാന്നിധ്യമായിരുന്നു ഐഷി ഘോഷ്. ഇതിന് പിന്നാലെയാണ് ഐഷിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഡൽഹി പൊലീസ് സജീവമാക്കിയത്.

2021ലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും ഇതുവരെ ഒരു തവണയൊഴികെ എല്ലാ ഹിയറിങ്ങിനും ഹാജരായിട്ടുണ്ടെന്നും ഐഷിക്ക് വേണ്ടി ഹാജരായ അഡ്വ. സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചിരുന്നു.ഒരു തവണ ഡൽഹിയിൽ ഇല്ലാതിരുന്നതിനാലാണ് കോടതിയിൽ എത്താൻ സാധിക്കാതിരുന്നതെന്നും, അതിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് പിൻവലിക്കണമെന്നുമായിരുന്നു ഐഷിയുടെ ആവശ്യം.
അതേസമയം, പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് കയറി അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ജോൺ ബ്രിട്ടാസ് വിഷയം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു.
