വയനാട്: കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം. നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായി മാറിയ ആ കറുത്ത രാത്രിയുടെ ഓർമകൾ ഇന്നും വയനാട്ടിലെ ജനങ്ങളുടെ മനസ്സിൽ മായാതെ തുടരുകയാണ്.
ദുരന്തത്തിൽ 298 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. കാണാതായ 32 പേരെ കൂടി പിന്നീട് മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. മൂന്ന് ഗ്രാമങ്ങളെ തന്നെ ഇല്ലാതാക്കിയ ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ ഓർമകൾ പുതുക്കി പുത്തുമലയിലെ ഹൃദയഭൂമിയിൽ ഇന്ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടന്നു.
2024 ജൂലൈ 30ന് രാത്രിയാണ് പുഞ്ചിരിമട്ടത്തിൽ നിന്നുണ്ടായ ഉരുൾപൊട്ടൽ മുണ്ടക്കൈയിലും ചൂരൽമലയിലും വൻ നാശം വിതച്ചത്. മലവെള്ളപ്പാച്ചിലും മണ്ണും പാറക്കെട്ടുകളും ചേർന്ന് നിരവധി വീടുകളും ജീവനുകളും സ്വപ്നങ്ങളും ഒരു നിമിഷം കൊണ്ട് തകർത്തെറിഞ്ഞു.
ദുരന്തത്തിന് രണ്ടാണ്ട് പിന്നിടുമ്പോഴും പുഞ്ചിരിമട്ടവും മുണ്ടക്കൈയും പഴയ ജീവിതത്തിലേക്ക് പൂർണമായി തിരിച്ചെത്തിയിട്ടില്ല. ഒരിക്കൽ ജനജീവിതം നിറഞ്ഞിരുന്ന പ്രദേശങ്ങളിൽ ഇന്ന് അവശേഷിക്കുന്നത് തകർന്ന കെട്ടിടങ്ങളും ഉപേക്ഷിക്കപ്പെട്ട വീടുകളും ദുരന്തത്തിന്റെ ശേഷിപ്പുകളുമാണ്.

ഒരു രാത്രികൊണ്ട് വീടും ബന്ധുക്കളും ജീവിതത്തിന്റെ അടിത്തറയും നഷ്ടപ്പെട്ട നിരവധി പേരുടെ വേദനകൾ ഇന്നും അവസാനിച്ചിട്ടില്ല. പ്രിയപ്പെട്ടവരുടെ ഓർമകളുമായി അതിജീവനത്തിന്റെ വഴിയിലാണ് ദുരന്തബാധിതർ.
ചൂരൽമലയിലും പഴയ ജനജീവിതത്തിന്റെ ചലനം കുറഞ്ഞെങ്കിലും, വിനോദസഞ്ചാരികളുടെ വരവോടെ പ്രദേശം പതിയെ അതിജീവനത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ്. ദുരന്തത്തിന്റെ ഓർമകൾക്കൊപ്പം പ്രതീക്ഷയും കൈവിടാതെ മുന്നോട്ടുപോകാനുള്ള ശ്രമത്തിലാണ് വയനാട്.
ദുരന്തത്തിൽ ജീവൻ നഷ്ടമായവരെ അനുസ്മരിക്കുന്ന ചടങ്ങുകളോടൊപ്പം, അതിജീവിച്ചവരുടെ പുനരധിവാസവും പ്രദേശത്തിന്റെ പുനർനിർമാണവും ഇന്നും പ്രധാന ചർച്ചയായി തുടരുകയാണ്.
