ബ്രിട്ടീഷ് കൊളംബിയയിൽ സാമ്പത്തിക തട്ടിപ്പിനിരയായി കൗമാരക്കാരൻ ആത്മഹത്യ ചെയ്ത് സംഭവത്തിൽ നൈജീരിയൻ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയാറുകാരനായ അഡെഡയോ ഒലുകെയാണ് അറസ്റ്റിലായത്. കുട്ടി മരണപ്പെട്ട് ഒരു വർഷം തികയുന്നതിനു ദിവസങ്ങൾക്ക് മുൻപാണ് പ്രതി പിടിയിലായത്.

2023 ഫെബ്രുവരി 13-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഇയാൾ പെൺകുട്ടിയുടെ പേരിൽ കുട്ടിയെ ഓൺലൈനിൽ കബളിപ്പിക്കുകയായിരുന്നു. തുടർന്ന് പണം ആവശ്യപ്പെടുകയും പിന്നീട് ചിത്രങ്ങൾ കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇരുവരും തമ്മിൽ സ്നാപ്ചാറ്റിലും ഇൻസ്റ്റാഗ്രാമിലും ആശയവിനിമയം നടന്നതായി സറേ ആർസിഎംപി സീരിയസ് ക്രൈം യൂണിറ്റിലെ ഡെറക് ബോണർ പറഞ്ഞു. എഫ്‌ബിഐ, ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്, നൈജീരിയയിലെ സാമ്പത്തിക കുറ്റകൃത്യ കമ്മീഷൻ എന്നിവരുടെ സഹായത്തോടെ നടത്തിയ അന്താരാഷ്ട്ര അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് ആർസിഎംപി പറഞ്ഞു.
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്യുക, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ, എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.