ഗാസയിലെ ഖാൻ യുനിസിലെ നാസർ ആശുപത്രിയിൽ 21 പേരെ ഇസ്രയേൽ വെടിവച്ച് കൊന്നു. ഖാൻ യൂനിസിൽ കുടിവെള്ളം അവശേഷിക്കുന്ന ഒരേ ഒരു സ്ഥലം നാസർ ആശുപത്രിയാണ്. അവിടേക്ക് പ്രവേശിക്കാൻ ശ്രമിച്ച പലസ്തീനികളെയാണ് ഇസ്രയേൽ സൈന്യം വെടിവച്ചു കൊന്നത്. കൂടാതെ ആശുപത്രിയുടെ ടെറസ്സിൽ തടിച്ചുകൂടിയ ജനങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണവും നടത്തി.

ഖാൻ യൂനിസിലെ അമൽ ആശുപത്രി, നാസർ ആശുപത്രി എന്നിവിടങ്ങൾ ആഴ്ചകളായി ഇസ്രയേൽ സൈന്യം കൈയടക്കി വച്ചിരിക്കുകയാണ്. വെടിനിർത്തൽ ആവശ്യപ്പെട്ട് ലോകരാഷ്ട്രങ്ങളും യുഎന്നും പലതവണ മുന്നോട്ടുവന്നെങ്കിലും ഇത് അവഗണിച്ച് ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണ്.
ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള പ്രവേശന കവാടമായ റഫയിലും ഇസ്രയേൽ വ്യാപക ആക്രമണം ആണ് നടത്തിയിരിക്കുന്നത്. ഇതിനെ യാതൊരു വിധേനയും പിന്തുണയ്ക്കാനാകില്ലെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷ കൗൺസിൽ അറിയിച്ചു. കൂടാതെ യുഎസ് സൈനിക സഹായം വാങ്ങുന്ന രാജ്യങ്ങൾ യുഎൻ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജോ ബൈഡൻ അറിയിച്ചു.