ഓട്ടവ : വിവാദ അറൈവ്‌കാൻ ആപ്പിൻ്റെ പ്രവർത്തനത്തിന് ദശലക്ഷക്കണക്കിന് ഡോളർ ലഭിച്ച ഡാലിയൻ എൻ്റർപ്രൈസസ് സിഇഒ ദേശീയ പ്രതിരോധ വകുപ്പിലെ ജീവനക്കാരനാണെന്ന വാർത്തയിൽ ആശ്ചര്യപ്പെട്ട് ട്രഷറി ബോർഡ് പ്രസിഡൻ്റ് അനിതാ ആനന്ദ്.
ദേശീയ പ്രതിരോധ വകുപ്പ് ജീവനക്കാരനായ ഡേവിഡ് യോയെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. 7.9 ദശലക്ഷം ഡോളർ ലഭിച്ച ഡാലിയൻ കരാറുകൾ താൽക്കാലികമായി നിർത്തിവച്ച് ആഭ്യന്തര അന്വേഷണം ആരംഭിക്കുകയാണെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു.
ഡേവിഡ് യോയെ ഉടൻ പുറത്താക്കണമെന്നും അദ്ദേഹത്തിന് ബന്ധമുള്ള കമ്പനിയെക്കുറിച്ച് ഉടനടി പോലീസ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷനേതാവ് പിയേർ പൊളിയേവ് ആവശ്യപ്പെട്ടിരുന്നു. ഡാലിയൻ എൻ്റർപ്രൈസസിന് ഡിഎൻഡിയിൽ നിന്നും കാനഡ ബോർഡർ സർവീസസ് ഏജൻസിയിൽ നിന്നും ആർസിഎംപിയിൽ നിന്നും മറ്റ് നിരവധി വകുപ്പുകളിൽ നിന്നും ഒന്നിലധികം കരാറുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.