ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പ്രതിദിനം 11 കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നതായി റിപ്പോർട്ട്. 2023ൽ മാത്രം 4,213 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്. ശരാശരി 11 കുട്ടികൾ ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയമാകുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ലൈംഗിക അതിക്രമങ്ങൾ, തട്ടിക്കൊണ്ടുപോകൽ, ശൈശവ വിവാഹങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള ചൂഷണങ്ങൾക്ക് പാകിസ്താനിലെ കുട്ടികൾ പ്രതിദിനം വിധേയരാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. നാഷണൽ കമ്മീഷൻ ഫോർ ഹ്യുമൺ റൈറ്റ്സ് (NCHR), സഹിൽ എന്ന നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനുമായി ചേർന്ന് പുറത്തിറക്കിയ ‘Cruel Numbers 2023’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്.
ചൂഷണങ്ങൾക്ക് ഇരയാകുന്നവരിൽ 53 ശതമാനം പേരും പെൺകുട്ടികളാണ്. ഭൂരിഭാഗം ലൈംഗിക അതിക്രമ കേസുകളിലും കുട്ടികളുടെ പരിചയക്കാർ തന്നെയാണ് പ്രതികൾ. കുട്ടികളുടെ ബന്ധുക്കൾ, അയൽക്കാർ എന്നിവരിൽ നിന്നാണ് പ്രധാനമായും ചൂഷണം ചെയ്യപ്പെടുന്നത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പഞ്ചാബ് പ്രവിശ്യയിലാണ്. തൊട്ടുപിന്നാലെ സിന്ധ്, ഇസ്ലാമാബാദ്, ബലൂചിസ്ഥാൻ എന്നിവയുമുണ്ട്.