വിശപ്പിനും ദാരിദ്ര്യത്തിനും എതിരായ ആഗോള സഖ്യത്തിനു തുടക്കമിട്ട് ബ്രസീൽ. റിയോ ഡി ജനീറോയിൽ ജി20 ഉച്ചകോടിക്ക് തുടക്കം കുറിച്ച് ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവയാണു സഖ്യം പ്രഖ്യാപിച്ചത്. ആശയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ പിന്തുണ അറിയിച്ചു. ആഫ്രിക്കൻ യൂണിയനും യൂറോപ്യൻ യൂണിയനും രാജ്യാന്തര ജീവകാരുണ്യ സംഘടനകളും കൈകോർക്കുന്ന മുന്നേറ്റമാണിത്.

ആഗോള സംഘർഷങ്ങൾ കാരണമുണ്ടാകുന്ന ഭക്ഷ്യ, ഇന്ധന, രാസവള പ്രതിസന്ധി ഏറ്റവും ദോഷകരമായി ബാധിക്കുന്നത് വികസ്വര രാജ്യങ്ങളെയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ 25 കോടി ജനങ്ങളെ പട്ടിണിയിൽനിന്നു കരകയറ്റിയതായി മോദി പറഞ്ഞു. 8 കോടിയിലേറെപ്പേർക്കു സൗജന്യമായി ഭക്ഷണസാധനങ്ങൾ നൽകുന്നുണ്ടെന്നും ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസിന്റെ നേട്ടം 5.5 കോടിയിലേറെപ്പേർക്കു ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.നൈജീരിയൻ സന്ദർശനത്തിനു ശേഷം ഇന്നലെ രാവിലെയാണു പ്രധാനമന്ത്രി ബ്രസീലിൽ എത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി അദ്ദേഹം ഹ്രസ്വസംഭാഷണം നടത്തി.
