ഓട്ടവ : ദിവസങ്ങൾക്കുള്ളിൽ ഫെഡറൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യത നിലനിൽക്കെ പുതിയ നേതൃത്വത്തിന് കീഴിൽ ലിബറൽ പാർട്ടി ശക്തമായ മുന്നേറ്റം നടത്തുന്നതായി പുതിയ സർവേ റിപ്പോർട്ട്. രണ്ടു വർഷത്തോളമായി വിവിധ സർവേകളിൽ വൻ ലീഡ് നിലനിർത്തിയിരുന്ന കൺസർവേറ്റീവ് പാർട്ടിയേക്കാൾ അഞ്ച് പോയിൻ്റ് ലീഡ് ലിബറൽ പാർട്ടി സ്വന്തമാക്കിയതായി ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പുതിയ സർവേ പറയുന്നു.

നിലവിൽ ഒരു ഫെഡറൽ തിരഞ്ഞെടുപ്പ് നടന്നാൽ ലിബറൽ പാർട്ടിക്ക് 42% ജനപിന്തുണ ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. അതേസമയം കൺസർവേറ്റീവ് പാർട്ടിക്ക് 37% വോട്ടർമാരുടെ പിന്തുണയും ഉണ്ടാകുമെന്ന് സർവേ സൂചിപ്പിക്കുന്നു. എന്നാൽ, ഫെഡറൽ എൻഡിപിയ്ക്കുള്ള പിന്തുണ ഒറ്റ അക്കത്തിലേക്ക് താഴ്ന്നതായി പുതിയ സർവേ റിപ്പോർട്ട് ചെയ്തു. വെറും 9 ശതമാനമാണ് എൻഡിപിക്കുള്ള പിന്തുണ. ലിബറൽ പാർട്ടിക്ക് 177 സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. ഈ സീറ്റുകളുടെ എണ്ണം 145 മുതൽ 199 വരെ വ്യത്യാസപ്പെടാമെന്നും സർവേയിൽ പറയുന്നു. അതേസമയം കൺസർവേറ്റീവ് പാർട്ടിക്ക് 132 സീറ്റുകളും ലഭിക്കും. ബ്ലോക്ക് കെബെക്കോയിസിന് 25 സീറ്റുകളും ലഭിക്കും. എൻഡിപിക്ക് ഏഴ് സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. ഗ്രീൻസ് പാർട്ടിക്ക് 2 സീറ്റും ലഭിക്കും.

മൂന്ന് മാസം മുമ്പ്, വെറും 16 ശതമാനമായിരുന്ന ജനപിന്തുണയിൽ നിന്നാണ് ലിബറൽ പാർട്ടിയുടെ ഉയർത്തെഴുന്നേൽപ്പ്. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കാര്യങ്ങൾ മാറിമറിയാമെന്നും ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻ്റ് ഷാച്ചി കുർൽ പറയുന്നു. നിലവിലെ പ്രവണത തുടരുകയാണെങ്കിൽ, 2015-ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ കണ്ട അതേ ലീഡിലേക്ക് ലിബറൽ പാർട്ടി എത്തിയേക്കാമെന്നും അവർ സൂചിപ്പിച്ചു. എന്നാൽ, ഈ ലീഡ് നിലനിൽക്കുമോ എന്നത് ഇപ്പോൾ പ്രവചിക്കാൻ സാധ്യമല്ലെന്നും ഷാച്ചി കുർൽ പറഞ്ഞു. പക്ഷേ ഇത് അതിശയകരമായ ഒരു തിരിച്ചുവരവാണെന്നും അവർ പറയുന്നു. ലിബറലുകൾക്കുള്ള പിന്തുണയിൽ ഭൂരിഭാഗവും എൻഡിപി വോട്ടർമാരിൽ നിന്നുള്ളതാണെന്നും ഷാച്ചി കുർൽ വ്യക്തമാക്കി. എന്നാൽ, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഈ എൻഡിപി വോട്ടർമാർ വീണ്ടും സ്വന്തം പാർട്ടിയിലേക്ക് മാറുമോ എന്നത് വ്യക്തമല്ല. ജീവിതച്ചെലവ് പോലുള്ള ഗാർഹിക പ്രശ്‌നങ്ങൾ വളരെ പ്രാധാന്യമുള്ളതാണെങ്കിലും, രാജ്യത്തിൻ്റെ പരമാധികാരത്തിനെതിരായ ഡോണൾഡ് ട്രംപിൻ്റെ ഭീഷണിയെക്കുറിച്ചുള്ള കനേഡിയൻ പൗരന്മാരുടെ പ്രതികരണമാണ് ലിബറൽ പിന്തുണയുടെ ഈ കുതിപ്പിന് കാരണമെന്നും ഷാച്ചി പറഞ്ഞു.