ലീഗിലെ ഉയർന്ന സ്ഥാനവും, ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് കിരീടനേട്ടം എന്നിവയൊന്നുമില്ലെങ്കിലും മുൻ വർഷങ്ങളിൽ നടത്തിയ പ്രകടനം പരിഗണിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നൽകുന്ന കാര്യം യുവേഫ പരിഗണിക്കുന്നു. യൂറോപ്യൻ സൂപ്പർ ലീഗിനെ മുളയിലേ നുള്ളുന്നതിന്റെ ഭാഗമായാണ് യുവേഫ ചാമ്പ്യൻസ് ലീഗിൽ നൂതനമായ മാറ്റങ്ങൾ വരുത്തുന്നത്.
ചാമ്പ്യൻസ് ലീഗിനുള്ള ക്ലബുകളിൽ രണ്ടു ടീമുകളെ ഗസ്റ്റായി ഉൾപ്പെടുത്തിയാണ് ഈ പദ്ധതി യുവേഫ നടപ്പാക്കാൻ ഒരുങ്ങുന്നതെന്ന് മാർക്ക വെളിപ്പെടുത്തുന്നു. ഈ യൂറോപ്പിലെ പ്രധാന ലീഗുകളിൽ മുൻനിര സ്ഥാനങ്ങളിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ മികച്ച പ്രകടനം വഴി ടീമുകൾക്ക് യോഗ്യത നേടാൻ കഴിയും.
എന്നാൽ ചാമ്പ്യൻസ് ലീഗിൽ മുൻപ് ആധിപത്യം സ്ഥാപിച്ചിട്ടുള്ള, കുറെ വർഷങ്ങളായി അതിനു കഴിയാതിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പോലെയുള്ള ടീമുകൾക്ക് ഈ മാറ്റം ഗുണം ചെയ്യില്ല. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തെ പ്രകടനമാണ് ഇതിനായി പരിഗണിക്കുക. ഉദാഹരണം പറയുകയാണെങ്കിൽ ചെൽസി ഈ സീസണിൽ ടോപ് ഫോറിൽ എത്തിയില്ലെങ്കിലും കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് വിജയം നേടിയതു പരിഗണിച്ച് അവർക്കു യോഗ്യത ലഭിക്കും.
തിങ്കളാഴ്‌ച നടന്ന യൂറോപ്യൻ ക്ലബ് അസോസിയേഷനുകളുടെ അസംബ്ലിയിൽ ഈ മാറ്റം വരുത്തുന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാക്കിയെന്ന് യുവേഫ മേധാവികളിൽ ഒരാളായ ജിയോർജിയോ മാർച്ചെട്ടി പറഞ്ഞു. എന്നാൽ 2024 വരെ നിലവിലെ രീതിയിൽ തന്നെയാവും ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നടക്കുക. ഇതിനു പുറമെ യുവേഫയുടെ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ലീഗിന് ഒരു ചാമ്പ്യൻസ് ലീഗ് സ്പോട്ട് കൂടി നൽകാനുള്ള പദ്ധതിയുമുണ്ട്.