ടൊറൻ്റോ : കഴിഞ്ഞ ആഴ്ച ആഞ്ഞടിച്ച ഹിമകൊടുങ്കാറ്റിൽ ഒടിഞ്ഞു വീണ മരങ്ങൾ വെട്ടിമാറ്റുന്നതിനിടെ മരം വീണ് വയോധികൻ മരിച്ചു. പീറ്റർബറോയ്ക്ക് സമീപം ഒട്ടോനാബീ-സൗത്ത് മൊനാഗാൻ ടൗൺഷിപ്പിലെ ബേൺഹാം ലൈനിലുള്ള സ്ഥലത്താണ് സംഭവമെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു.

ഹിമക്കാറ്റിൽ തകർന്ന മരങ്ങൾ വെട്ടിമാറ്റാൻ വീട്ടുടമ സഹായം ആവശ്യപ്പെട്ടതിനെ തുടർന്ന് എത്തിയ രണ്ടു പേരിലൊരാളായ 78 വയസ്സുള്ള വയോധികനാണ് മരിച്ചത്. രണ്ടുപേരും മരം നീക്കം ചെയ്യുന്നതിൽ പരിചയസമ്പന്നരായിരെന്നും നാലോ അഞ്ചോ മരങ്ങൾ വെട്ടിമാറ്റിയതായും അവയിലൊന്ന് വയോധികന്‍റെ ദേഹത്ത് വീഴുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. വയോധികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

ഹിമക്കാറ്റിൽ വീണ മരങ്ങൾ കൈകാര്യം ചെയ്യുമ്പോഴും വസ്തുവകകൾ വൃത്തിയാക്കുമ്പോഴും ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. പ്രവിശ്യയുടെ മധ്യ, കിഴക്കൻ ഭാഗങ്ങളിൽ കൊടുങ്കാറ്റ് വീശിയടി ഒരാഴ്ച പിന്നിട്ടിട്ടും മുപ്പതിനായിരത്തിലധികം ഹൈഡ്രോ വൺ ഉപയോക്താക്കൾ ഇപ്പോഴും ഇരുട്ടിലാണ്. വൈദ്യുതി തടസ്സം ഏറ്റവും കൂടുതൽ ബാധിച്ചത് പീറ്റർബറോയ്ക്കും ഒറിലിയയ്ക്കും ചുറ്റുമുള്ള കമ്മ്യൂണിറ്റികളെയാണ്. അയ്യായിരത്തോളം ജീവനക്കാർ വൈദ്യുതി പുനഃസ്ഥാപിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഹൈഡ്രോ വൺ പറയുന്നു.