ടെൽ അവീവ്, ഇസ്രയേൽ : ഗാസയിലും വെസ്റ്റ് ബാങ്കിലും ആക്രമണം തുടരുന്ന ഇസ്രയേലിനെതിരെ ഉപരോധം ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യുകെ, ഫ്രാൻസ്, കാനഡ. മൂന്ന് മാസത്തോളം നീണ്ടുനിന്ന ഉപരോധത്തിന് ശേഷം ഗാസയിലേക്ക് അടിസ്ഥാന സഹായം അനുവദിക്കാനുള്ള ഇസ്രയേൽ തീരുമാനത്തെയും മൂന്നു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ വിമർശിച്ചു. അതേസമയം 19 മാസത്തെ യുദ്ധം ആരംഭിച്ചതിനുശേഷം യുകെയിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള ആദ്യത്തെ പ്രധാന ഭീഷണിയാണ് ഈ പ്രസ്താവന.

കൂടാതെ ഗാസയിലെ അതിശക്തമായ പുതിയ സൈനിക നടപടികൾ നിർത്താനും മാനുഷിക സഹായം ഉടൻ അനുവദിക്കാനും പ്രസ്താവനയിലൂടെ യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. സഹായവുമായി ആദ്യത്തെ കുറച്ച് ട്രക്കുകൾ ഗാസയിൽ പ്രവേശിച്ചതായി ഇസ്രയേലും ഐക്യരാഷ്ട്രസഭയും അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രസ്താവന. ഭീകരതയ്‌ക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാൽ, ഗാസയിലേക്കുള്ള സഹായം വർധിപ്പിക്കണമെന്നും മൂന്ന് രാജ്യങ്ങളും പ്രസ്താവന പറഞ്ഞു.