വാഷിങ്ടൺ : ഹാർവാഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം വിലക്കിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്ക് സ്റ്റേ. ഫെഡറൽ കോടതി ജഡ്ജ് ആലിസൺ ബറോസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിലക്ക് സർവകലാശാലാ പ്രവർത്തനങ്ങളെ ഹനിക്കുമെന്ന് കോടതി നിരീക്ഷിച്ചു. കേസ് അടുത്താഴ്‌ച്ച വീണ്ടും പരിഗണിക്കും.

വെള്ളിയാഴ്ച രാവിലെയാണ് ഹാർവാഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം വിലക്കി ട്രംപ് ഭരണകൂടം ഉത്തരവിറക്കിയത്. നിലവിൽ പഠിക്കുന്ന വിദേശവിദ്യാർത്ഥികൾ വേറെ സർവകലാശാലകളിലേക്ക് മാറണമെന്നും അല്ലെങ്കിൽ അവരുടെ സ്റ്റുഡന്റ് വീസ റദ്ദ് ചെയ്യുമെന്നും അറിയിച്ചിരുന്നു. ഹാർവാഡിലെ മൊത്തം വിദ്യാർത്ഥികളിൽ 27 ശതമാനം 140ഓളം രാജ്യങ്ങളിൽ നിന്നുള്ളവരാണ്. സർവകലാശാലയിലെ 6800 വിദേശ വിദ്യാർത്ഥികളെ ഈ നടപടി ബാധിക്കും. സർക്കാർ ആവശ്യപ്പെട്ട ഹാർവാഡിലെ വിദേശ വിദ്യാർത്ഥികളുടെ പൂർണ വിവരങ്ങൾ അടുത്ത 72 മണിക്കൂറിനുള്ളിൽ കൈമാറണമെന്നും ട്രംപ് ഭരണകൂടം അറിയിച്ചു.

അതേസമയം, വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം വിലക്കിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഹാർവാഡ് സർവകലാശാല ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. വിലക്ക് ഉടൻ പിൻവലിക്കണമെന്നും ഹർജി നൽകിയിട്ടുണ്ട്. പ്രതികാര നടപടി സർവകലാശാലയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സർവകലാശാല വാദിച്ചു.
