ഓട്ടവ : രാജ്യത്തുടനീളം ആശങ്കയുയർത്തി അഞ്ചാംപനി പടരുന്ന സാഹചര്യത്തിൽ സ്കൂൾ കുട്ടികൾക്ക് നിർബന്ധിത വാക്‌സിനേഷൻ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. അതേസമയം നിർബന്ധിത ബാല്യകാല മീസിൽസ് വാക്‌സിനേഷനുള്ള പിന്തുണ കഴിഞ്ഞ വർഷത്തേക്കാൾ വർധിച്ചിട്ടുണ്ടെങ്കിലും പല മാതാപിതാക്കളും ഇതിനോട് മുഖം തിരിക്കുന്നതായി പുതിയ സർവേ സൂചിപ്പിക്കുന്നു. വാക്‌സിനേഷന്‍റെ ആവശ്യകത പല കനേഡിയൻ മാതാപിതാക്കൾക്കും ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്ന് ആംഗസ് റീഡിന്‍റെ പുതിയ സർവേ സൂചിപ്പിക്കുന്നു. സർവേയിൽ പങ്കെടുത്ത അഞ്ചിൽ ഒരാൾ നിർബന്ധിത വാക്‌സിനേഷനെ എതിർക്കുകയോ മടി കാണിക്കുകയോ ചെയ്യുന്നതായി കണ്ടെത്തി.

കാനഡയിലെ മിക്ക പ്രവിശ്യകളും സ്‌കൂൾ പ്രവേശനത്തിന് വാക്‌സിനേഷൻ നില ആവശ്യപ്പെടുന്നില്ലെങ്കിലും, സ്‌കൂളിലോ ഡേകെയറിലോ പോകുന്ന കുട്ടികൾക്ക് ഒൻ്റാരിയോയും ന്യൂബ്രൺസ്വിക്കും മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് തെളിവ് നിർബന്ധമാക്കിയിട്ടുള്ളത്. സർവേയിൽ പങ്കെടുത്ത മാതാപിതാക്കളിൽ പത്തിൽ ഏഴു പേരും ഡേകെയറിലോ സ്‌കൂളിലോ പോകുന്നതിന് കുട്ടികൾ വാക്‌സിനേഷൻ എടുക്കണമെന്ന് പറഞ്ഞു. കനേഡിയൻ പൗരന്മാരിൽ 55 ശതമാനവും ആൽബർട്ട നിവാസികളിൽ 48 ശതമാനവും ഇതേ ചിന്താഗതിക്കാരാണെന്നും സർവേ സൂചിപ്പിക്കുന്നു.
മെയ് അവസാനത്തോടെ, 25 വർഷത്തിനിടയിലെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനത്തെയാണ് കാനഡ നേരിടുന്നത്. 2025- ന്‍റെ തുടക്കം മുതൽ, ഒൻ്റാരിയോ, ആൽബർട്ട, കെബെക്ക്, ബ്രിട്ടിഷ് കൊളംബിയ എന്നിവയുൾപ്പെടെ ഒമ്പത് പ്രവിശ്യകളിലായി 2,515 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡയുടെ (PHAC) ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ അഞ്ചാംപനി ബാധിച്ചിട്ടുള്ളത് ഒൻ്റാരിയോയേയാണ്. ആയിരത്തി എണ്ണൂറിലധികം കേസുകളാണ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതേ കാലയളവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആകെ കേസുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഇത്. രോഗപ്രതിരോധ നിരക്ക് കുറവുള്ള സമൂഹങ്ങളിൽ നിന്നുള്ള വാക്സിനേഷൻ എടുക്കാത്തവരിലാണ് മിക്ക കേസുകളും. അതുകൊണ്ടാണ് ആരോഗ്യ ഉദ്യോഗസ്ഥർ ആളുകളോട് കുത്തിവയ്പ്പുകൾ എടുക്കാൻ ആവശ്യപ്പെടുന്നത്. 12 അല്ലെങ്കിൽ 15 മാസത്തിനുള്ളിൽ നൽകുന്ന ഒരു ഡോസ് ഏകദേശം 85 മുതൽ 95 ശതമാനം വരെ സംരക്ഷണം നൽകുന്നു. രണ്ടാമത്തെ ഡോസ് ഏകദേശം 100 ശതമാനം വരെയും രോഗപ്രതിരോധശേഷി നൽകുമെന്നും ആരോഗ്യവകുപ്പ് പറയുന്നു.

അതേസമയം പല കനേഡിയൻ പൗരന്മാരും അവരുടെ പ്രവിശ്യാ സർക്കാരുകൾ അഞ്ചാംപനി ബാധ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പില്ലെന്ന് സർവേയിൽ വെളിപ്പെടുത്തി. എന്നാൽ, മിക്ക ആളുകളും ഇപ്പോഴും വാക്സിനുകളെ വിശ്വസിക്കുന്നു. അഞ്ചാംപനി കുത്തിവയ്പ്പുകൾ വ്യക്തിയെ സംരക്ഷിക്കാൻ പ്രവർത്തിക്കുമെന്ന് തൊണ്ണൂറ്റി ഒന്ന് ശതമാനം പേരും വിശ്വസിക്കുകയും വാക്സിനുകൾ സമൂഹത്തിൽ വ്യാപനം കുറയ്ക്കാൻ സഹായിക്കുമെന്ന് 89 ശതമാനം പേരും പറയുകയും ചെയ്തതായി സർവേ കണ്ടെത്തി. എന്നാൽ വാക്സിനുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്കകളും സർവേയിൽ പങ്കെടുത്ത കനേഡിയൻ പൗരന്മാർ പങ്കുവെച്ചിട്ടുണ്ട്. വാക്സിനുകൾ മൂലം ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സർവേയിൽ പങ്കെടുത്ത പത്തിൽ മൂന്ന് കനേഡിയൻ പൗരന്മാരും പറഞ്ഞു.