ടൊറന്റോ : കഴിഞ്ഞ ആഴ്ച സ്കാർബ്റോയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി ടൊറന്റോ പൊലീസ്. കേസിൽ പ്രതിചേർക്കപ്പെട്ട മറ്റൊരാൾക്കായി രാജ്യവ്യാപകമായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജൂൺ 9 തിങ്കളാഴ്ച രാത്രിയാണ് സീഡർ ഡ്രൈവിനും എഗ്ലിൻ്റൺ അവന്യൂ ഈസ്റ്റിനും സമീപം വെടിവെപ്പ് നടന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ്, വെടിയേറ്റ നിലയിൽ ഒരാളെ കണ്ടെത്തുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ടൊറന്റോ സ്വദേശിയായ 33 വയസ്സുകാരൻ ജോർദാൻ തോംസൺ ആണ് മരിച്ചത്. ഈ വർഷം നഗരത്തിൽ രേഖപ്പെടുത്തുന്ന പതിനഞ്ചാമത്തെ കൊലപാതകമാണിത്.

ടൊറന്റോ സ്വദേശിയായ 24 വയസ്സുള്ള ജെലാനി ഡിജോങ്-റീസിനെ അറസ്റ്റ് ചെയ്തതായും ഇയാൾക്കുമേൽ കൊലപാതകക്കുറ്റം ചുമത്തിയതായും പൊലീസ് അറിയിച്ചു. രണ്ടാം പ്രതിയായ 31 വയസ്സുകാരൻ താമ മക്ലീൻ ഒളിവിലാണ്. ഇയാൾക്കായി കാനഡ വ്യാപക വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇയാളെ കണ്ടെത്തുകയാണെങ്കിൽ സ്വയം സമീപിക്കരുതെന്നും ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കണമെന്നും മുന്നറിയിപ്പുണ്ട്.