ഓട്ടവ : വിവിധ ബ്രാൻഡുകളുടെ സലാമി കഴിച്ചതിനെ തുടർന്ന് രാജ്യത്തുടനീളം സാൽമൊണെല്ല രോഗബാധിതരുടെ എണ്ണം 86 ആയതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ. കഴിഞ്ഞ വെള്ളിയാഴ്ച ഏജൻസിയുടെ മുൻ റിപ്പോർട്ടിനേക്കാൾ രണ്ടു രോഗികളുടെ വർധനയാണ് ഇത് സൂചിപ്പിക്കുന്നത്. ഒമ്പത് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് കേസുകൾ ഒൻ്റാരിയോയിലാണ്. ഇതോടെ ഒൻ്റാരിയോയിലെ സ്ഥിരീകരിച്ച സാൽമൊണെല്ല കേസുകളുടെ എണ്ണം 17 ആയി. 67 കേസുകൾ ആൽബർട്ടയിലും ഓരോ കേസുകൾ വീതം മാനിറ്റോബയിലും ബ്രിട്ടിഷ് കൊളംബിയയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടിഷ് കൊളംബിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അണുബാധ ആൽബർട്ടയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടതാണെന്നും ഹെൽത്ത് അതോറിറ്റി അറിയിച്ചു.

സാൽമൊണെല്ല ഒരു ഭക്ഷ്യജന്യ ബാക്ടീരിയൽ രോഗമാണ്. സാൽമൊണെല്ല കലർന്ന ഭക്ഷണം കേടായതായി അനുഭവപ്പെടുകയോ ചീത്ത മണം ഉണ്ടാവുകയോ ഇല്ല. എന്നാൽ, കൊച്ചുകുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരവും ചിലപ്പോൾ മാരകവുമായ അണുബാധകൾക്ക് കാരണമാകുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. സാൽമൊണെല്ല അണുബാധയുടെ ലക്ഷണങ്ങളിൽ പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവ ഉൾപ്പെടാം.