മൺട്രിയോൾ: ഇംഗ്ലീഷ് സംസാരിക്കുന്ന വിദ്യാർത്ഥികളെ അനുവദിച്ചതിലും കൂടുതൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് മൺട്രിയോളിലെ ലാസാലെ കോളേജിന് പിഴ ചുമത്തി കെബെക്ക് സർക്കാർ. പ്രവിശ്യാ ഭാഷാ നിയമങ്ങൾ പാലിക്കുന്നതിൽ കോളേജ് പരാജയപ്പെട്ടുവെന്നാരോപിച്ച് 3 കോടി ഡോളറാണ് പിഴ ചുമത്തിയത്.
കെബെക്കിന്റെ ഫ്രഞ്ച് ഭാഷാ ചാർട്ടറിനെ (ബിൽ 101) ശക്തിപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ വിവാദ നിയമമായ ബിൽ 96 ന്റെ ലംഘനമാണിതെന്ന് പ്രവിശ്യാ സർക്കാർ പറയുന്നു. പ്രവിശ്യയിലുടനീളമുള്ള CEGEP-കളിലോ ജൂനിയർ കോളേജുകളിലോ ഇംഗ്ലീഷ് ഭാഷാ പ്രോഗ്രാമുകളിൽ ചേരാൻ കഴിയുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഈ നിയമനിർമ്മാണം കർശനമായ പരിധികൾ ഏർപ്പെടുത്തുന്നു.

2024 ജൂൺ 28-ന് കെബെക്കിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള കത്ത് അനുസരിച്ച്, 2023-2024 അധ്യയന വർഷത്തിൽ ലാസാലെ കോളേജിൽ അനുവദനീയമായതിലും 716 ഇംഗ്ലീഷ് സംസാരിക്കുന്ന വിദ്യാർത്ഥികൾ കൂടുതലായിരുന്നു. ഇതിനെത്തുടർന്ന് മന്ത്രാലയം കോളേജിനോട് 8,781,740 ഡോളർ തിരിച്ചടവ് ആവിശ്യപ്പെട്ടിരുന്നു. അതേസമയം 2024–2025 അധ്യയന വർഷത്തിൽ, കോളേജിൽ 1,066 വിദ്യാർത്ഥികൾ ചേർന്നതായി റിപ്പോർട്ടുണ്ട്. ഇതോടെ പ്രവിശ്യാ സർക്കാർ 21,113,864 ഡോളർ കൂടി ആവശ്യപ്പെട്ടു. ഇതോടെ പിഴ 3 കോടി ഡോളറായി.
