ടൊറന്റോ : വാക്സിൻ എടുക്കാത്ത ആയിരക്കണക്കിന് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് മുന്നറിയിപ്പ് നൽകി ടൊറന്റോ പബ്ലിക് ഹെൽത്ത് (TPH). 2025-26 അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ നടപടി. ഒന്റാരിയോ ഇമ്മ്യൂണൈസേഷൻ ഓഫ് സ്കൂൾ പ്യൂപ്പിൾസ് ആക്ട് അനുസരിച്ച് വിദ്യാർത്ഥികൾ ഒൻപത് രോഗങ്ങൾക്കെതിരെയുള്ള വാക്സിനുകൾ എടുത്തിരിക്കണം. വാക്സിൻ എടുത്തതിന്റെ രേഖകൾ ഹാജരാക്കാത്ത വിദ്യാർത്ഥികൾക്ക് 20 ദിവസത്തെ സസ്പെൻഷൻ ലഭിക്കുമെന്നും TPH വ്യക്തമാക്കി. മെഡിക്കൽ അല്ലെങ്കിൽ മതപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാത്തവർക്ക് ഇളവുകൾ അനുവദിക്കും. എന്നാൽ, ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും വാക്സിനേഷൻ എടുത്തവരായിരിക്കണം. ഒരു സ്കൂളിൽ ആർക്കെങ്കിലും അഞ്ചാംപനി ബാധിച്ചാൽ വാക്സിൻ എടുക്കാത്തവരെ മാറ്റി നിർത്തുമെന്നും അധികൃതർ അറിയിച്ചു.

1.4 ലക്ഷം വിദ്യാർത്ഥികൾക്ക് അഞ്ചാംപനി വാക്സിൻ എടുത്തിട്ടില്ലെന്ന് കണ്ടെത്തിയതായി ടൊറന്റോയിലെ അസോസിയേറ്റ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. വിനിത ഡൂബെ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഒന്റാരിയോയിൽ 2,363 അഞ്ചാംപനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 73.1 ശതമാനം പേരും 19 വയസ്സിൽ താഴെയുള്ളവരാണ്.
