ഹാലിഫാക്സ് : കഴിഞ്ഞ മാർച്ചിലുണ്ടായ സൈബർ ആക്രമണം യൂട്ടിലിറ്റിയുടെ എല്ലാ ഉപയോക്താക്കളെയും ബാധിച്ചതായി നോവസ്കോഷ പവർ. നോവസ്കോഷ എനർജി ബോർഡിന്‍റെ നിർദ്ദേശപ്രകാരം യൂട്ടിലിറ്റി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. സൈബർ ആക്രമണം ഏകദേശം 277,000 ഉപയോക്താക്കളെ ബാധിച്ചതായി നോവസ്കോഷ പവർ റിപ്പോർട്ട് ചെയ്തു. എന്നാൽ കൂടുതൽ ആളുകളെ സൈബർ ആക്രമണം ബാധിച്ചിട്ടുണ്ടെന്ന് കരുതുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കമ്പനിയുടെ എല്ലാ ഉപയോക്താക്കളെയും സൈബർ ആക്രമണം ബാധിച്ചിരിക്കാൻ സാധ്യതയുണ്ട്, റിപ്പോർട്ടിൽ പറയുന്നു. ഉപയോക്താക്കളുടെ ബില്ലിങ്ങിനെ സൈബർ ആക്രമണം ബാധിച്ചുവെന്നും സർവീസ് പൂർണ്ണമായും പുനഃസ്ഥാപിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും നോവസ്കോഷ പവർ അറിയിച്ചു.

സൈബർ ആക്രമണം മാർച്ച് 19-നോ അതിനുശേഷമോ നടന്നതായി നോവസ്കോഷ പവർ പറയുന്നു. എന്നാൽ ഏപ്രിൽ 25-ന് സിസ്റ്റത്തിലെ ചില ആപ്ലിക്കേഷനുകൾ പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തിയപ്പോഴാണ് യൂട്ടിലിറ്റി അത് കണ്ടെത്തിയത്. സൈബർ ആക്രമണത്തിൽ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ അടക്കം മോഷ്ടിക്കപ്പെട്ടിരുന്നു. മോഷ്ടിച്ച വിവരങ്ങളിൽ ചിലത് ഡാർക്ക് വെബിൽ പ്രസിദ്ധീകരിച്ചതായി നോവസ്കോഷ പവർ കണ്ടെത്തി. മെയ് 28 ന് കാനഡയിലെ പ്രൈവസി കമ്മീഷണറുടെ ഓഫീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
